ഇത് ചരിത്രം; ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻമാർ

kpaonlinenews

ലണ്ടന്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക്. നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്താണ് ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയത്. 282 റണ്‍സ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 27 വര്‍ഷത്തിനിടെ ദക്ഷിണാഫ്രിക്ക സ്വന്തമാക്കുന്ന ആദ്യ ഐസിസി കിരീടമാണിത്. 136 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ തെംബ ബാവൂമയുടെ (66) ഇന്നിംഗ്‌സ് നിര്‍ണായകമായി. ടെസ്റ്റിലൊന്നാകെ ഒമ്പത് വിക്കറ്റ് നേടിയ കഗിസോ റബാദയുടെ പ്രകടനവും എടുത്തുപറയണം.

രണ്ടിന് 213 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക നാലാം ദിനം ബാറ്റിംഗിനെത്തിയത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ മാത്രം കൂട്ടിചേര്‍ത്ത ബാവൂമ നേരത്തെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാരിക്ക് ക്യാച്ച്. പിന്നാലെ എത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ (8) മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. വിജയത്തിനരികെ മാര്‍ക്രം വീണെങ്കിലും ഡേവിഡ് ബെഡിംഗ്ഹാം (21) – കെയ്ല്‍ വെറെയ്‌നെ (7) സഖ്യം ദക്ഷിണാഫ്രിക്കയെവിജയത്തിലേക്ക് നയിച്ചു. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മാര്‍ക്രമിന്റെ ഇന്നിംഗ്‌സ്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരത്തെ നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു.

നേരത്തെ, ലോര്‍ഡ്‌സില്‍ മൂന്നാം ദിനം ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സ് 207ന് അവസാനിക്കുകയായിരുന്നു. 58 റണ്‍സുമായി പുറത്താവാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിനെ ഭേദപ്പെട്ട ലീഡിലേക്ക് നയിച്ചത്. അലക്‌സ് ക്യാരി (43) മികച്ച പ്രകടനം പുറത്തെടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലും ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. നേരത്തെ, ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 212 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

സ്റ്റാര്‍ക്കിന് പുറമെ ക്യാരി മാത്രമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്. മര്‍നസ് ലബുഷെയ്ന്‍ (22), സ്റ്റീവന്‍ സ്മിത്ത് (13), എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഉസ്മാന്‍ ഖവാജ (6), കാമറൂണ്‍ ഗ്രീന്‍ (0), ട്രാവിസ് ഹെഡ് (9), ബ്യൂ വെബ്സ്റ്റര്‍ (9), പാറ്റ് കമ്മിന്‍സ് (6) എന്നിവര്‍ വന്നത് പോലെ മടങ്ങി. നേരത്തെ, നായകന്‍ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. കമ്മിന്‍സ് ആറ് വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 45 റണ്‍സ് നേടിയ ഡേവിഡ് ബെഡിങ്ഹാമും 36 റണ്‍സ് നേടിയ നായകന്‍ തെംബ ബാവുമയും മാത്രമാണ് പിടിച്ചുനിന്നത്.

ബാവുമയുടെ വിക്കറ്റാണ് രണ്ടാം ദിനം ആദ്യ സെഷനില്‍ ദക്ഷിണാഫ്രിക്കക്ക് നഷ്ടമായത്. 43-4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലെത്തിയ ദക്ഷിണാഫ്രിക്ക കരുതലോടെയാണ് തുടങ്ങിയത്. ആദ്യ മണിക്കൂറില്‍ ഓസീസ് പേസാക്രമണത്തെ അതിജീവിച്ച ബാവുമയും ബെഡിങ്ഹാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷ നല്‍കി. അഞ്ചാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇരുവരും ഓസീസിന് ഭീഷണിയാവുമ്പോഴാണ് ബാവുമയെ കമിന്‍സ് വീഴ്ത്തിയത്. കമിന്‍സിന്റെ പന്തില്‍ കവര്‍ ഡ്രൈവിന് ശ്രമിച്ച ബാവുമയെ മാര്‍നസ് ലാബുഷെയ്ന്‍ ഷോര്‍ട്ട് കവറില്‍ പറന്നു പിടിക്കുകയായിരുന്നു. 94 റണ്‍സായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ സ്‌കോര്‍. ഓസീസ് നായകന്‍ പാറ്റ് കമിന്‍സാണ് ബാവുമയെ മടക്കിയത്.

പിന്നാലെ ഓരോരുത്തരായി കൂടാരം കയറി. ലോര്‍ഡ്‌സില്‍ ടോസ് നഷ്ടമായി ആദ്യ ഇന്നിംഗിസിനിറങ്ങിയ ഓസ്‌ട്രേലിയ 212 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ് ഓസീസിനെ ആദ്യ ഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടത്. ബ്യൂ വെബ്സ്റ്റര്‍ (72), സ്റ്റീവന്‍ സ്മിത്ത് (66) എന്നിവരാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.

Share This Article
error: Content is protected !!