‘പാർട്ടിക്കും മുഖ്യമന്ത്രിക്കുമെതിരെ തുറന്നടിച്ച് പിവി അൻവർ; ‘ഉറപ്പ് ലംഘിച്ചു, ഇനി നിയമവഴിക്ക്’; വീണ്ടും വിമർശനവുമായി അൻവർ

Kannadiparamba online news

മലപ്പുറം: മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അൻവര്‍ എംഎല്‍എ. പരസ്യപ്രസ്താവന പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ട് നിലമ്പൂര്‍ ഗസ്റ്റ് ഹൗസിൽ  നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിവി അൻവര്‍ തുറന്നടിച്ചത്. കേരളത്തിലെ പൊതുസമൂഹത്തിന് മുന്നിൽ ഇങ്ങനെ രണ്ടാമതും പാര്‍ട്ടിയുടെ അഭ്യര്‍ത്ഥന മാനിച്ച് പൊതുപ്രസ്താവനകള്‍ താത്കാലികമായി അവസാനിപ്പിച്ചതായിരുന്നുവെന്ന് പിവി അൻവര്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷമെ പ്രതികരിക്കുകയുള്ളുവെന്ന് പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനയിൽ പറഞ്ഞത് ആരോപണങ്ങളിൽ അന്വേഷണം ഉണ്ടാകുമെന്നമാണ് പറഞ്ഞത്. എന്നാല്‍, കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത്.

മരം മുറിയുമായി ബന്ധപ്പെട്ട് പരാതി പൊലീസ് ശരിയായിട്ടല്ല അന്വേഷിക്കുന്നത്. മുറിച്ച മരം ലേലത്തിലെടുത്ത കുഞ്ഞുമുഹമ്മദുമായി സംസാരിച്ചപ്പോള്‍ ഫോട്ടോയിലുള്ള മരത്തിന്‍റെ തടി കിട്ടിയെന്ന് പറയാനാകില്ലെന്നാണ് പറഞ്ഞത്. തന്നെ നേരിട്ട് കൊണ്ടുപോയാല്‍ മുറിച്ച മരം കാണിച്ചുതരാമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, അതിന് ഇതുവരെ എസ്‍പിയുടെ ക്യാമ്പ് ഓഫീസില്‍ തന്നെ പ്രവേശിപ്പിച്ചിട്ടില്ല. 188ഓളം കേസുകള്‍ സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ 188 കേസുകളില്‍ 28 പേരെങ്കിലും ബന്ധപ്പെട്ടാൽ സത്യാവസ്ഥ പുറത്തുവരും.  സ്വര്‍ണം കടത്തലും പൊട്ടിക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പൊലീസ് അന്വേഷിച്ചാല്‍ കൃത്യമായി വിവരം കിട്ടുമെന്ന് പറഞ്ഞു. എന്നാൽ ഈ നിമിഷം വരെ അത്തരമൊരു അന്വേഷണം നടന്നിട്ടില്ല. 

സ്വര്‍ണം പൊട്ടിക്കലുമായി ബന്ധപ്പെട്ടും മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറി ആരോപണത്തിലും എഡിജിപിക്കെതിരായ അന്വേഷണത്തിലും കൃത്യമായ അന്വേഷണം നടക്കുന്നില്ല.   സത്യസന്ധമായി അന്വേഷണം നടക്കുമെന്ന് തനക്ക് പാര്‍ട്ടി നല്‍കി ഉറപ്പ് പാടെ ലംഘിച്ചു.തന്‍റെ ആരോപണങ്ങളിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തെയും പിവി അൻവര്‍ പരിഹസിച്ചു.  സ്വര്‍ണം പൊട്ടിക്കല്‍ ആരോപണത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി വലിയ ചിരിയായിരുന്നു. കള്ളക്കടത്തുകാരെ മഹത്വവത്കരിക്കരിക്കാനുള്ള ശ്രമമാണ് താൻ നടത്തുന്നതെന്നാണ് മുഖ്യമന്ത്രി പറയാതെ പറഞ്ഞത്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ലെന്നും പിവി അൻവര്‍ പറഞ്ഞു.

മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റാണെന്ന് പിവി അൻവര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ല. തന്നെ കള്ളകടത്തകാരുടെ ആളായി ചിത്രീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന കടന്നുപോയി. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. ഇപ്പോഴും പാർട്ടിയെ തള്ളിപ്പറയാനില്ല.പാർട്ടി പ്രവർത്തകർക്ക് ഒപ്പമാണ് താൻ.അജിത്ത് കുമാർ പറഞ്ഞ രീതിയിലാണ് മുഖ്യമന്ത്രി വാർത്ത സമ്മേളനം നടത്തിയത്.

മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല. പൊലീസ് തന്‍റെ പിന്നാലെയുണ്ട് ഇന്ന് വാര്‍ത്താസമ്മേളനം നടത്താൻ കഴിയുമെന്ന് പോലും വിചാരിച്ചതല്ല. ഇന്ന് പുലര്‍ച്ചെ രണ്ടു മണിവരെ ഉറങ്ങിയിട്ടില്ല. ഇന്നലെ രാത്രിയും പൊലീസ് തന്‍റെ വീട്ടിലെത്തി. ഇനി പ്രതീക്ഷ കോടതിയിലാണെന്നും. താൻ ഉയര്‍ത്തി കാര്യങ്ങളില്‍ കൃത്യമായ അന്വേഷണം നടക്കാൻ ഇനി ഹൈക്കോടതിയെ സമീപിക്കുമെന്നും പിവി അൻവര്‍ പറഞ്ഞു. സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട വീഡിയേയാും വാര്‍ത്താസമ്മേളനത്തിനിടെ പിവി അൻവര്‍ പ്രദര്‍ശിപ്പിച്ചു.

പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടായിരുന്നു പിവി അൻവര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. ഇന്ന് രാവിലെയാണ് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്‌. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട്‌ നാലരയ്ക്ക്‌ മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു ഫേയ്സ്ബുക്ക് കുറിപ്പ്. 

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!