കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ചത് വൻ വിവാദമായതിനെത്തുടർന്ന് നാല് പ്രതികളുടെ പരോൾ അധികൃതർ തടഞ്ഞു. പ്രതികൾക്ക് പരോൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് നിലവിലുണ്ടെങ്കിലും ഇവരെ ജയിലിൽ നിന്ന് പുറത്തിറക്കിയിട്ടില്ല. ചട്ടങ്ങൾ ലംഘിച്ചാണ് പ്രതികൾക്ക് കൂട്ടപ്പരോൾ നൽകിയതെന്ന പരാതി ശക്തമായ സാഹചര്യത്തിലാണ് പരോൾ തടയാനുള്ള തീരുമാനം.
നേരത്തെ കേസ്സിലെ അഞ്ച് പ്രതികൾ മെയ് 18-നും ഒരു പ്രതി മേയ് 20-നും ജയിലിൽ നിന്ന് പുറത്തിറങ്ങിയിരുന്നു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരം ഒഴിയുന്നതിന് തൊട്ടുമുൻപാണ് പ്രതികൾക്ക് അനുകൂലമായ പരോൾ നടപടികൾ ഉണ്ടായതെന്നാണ് ആരോപണം. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രതികൾക്ക് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും എത്താൻ കഴിയുന്ന രീതിയിൽ പരോൾ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത് വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. പ്രതികൾ നാട്ടിലെത്തുന്നത് സംഘർഷത്തിന് കാരണമാകുമെന്ന് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കൾ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
വിഷയം വിവാദമായതോടെ ആഭ്യന്തര വകുപ്പും ജയിൽ വകുപ്പും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജയിൽ സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥരോട് അധികൃതർ വിശദീകരണം തേടി. പ്രതികളുടെ പരോൾ റദ്ദ് ചെയ്യാനുള്ള നടപടികളും സർക്കാർ ആരംഭിച്ചതായാണ് വിവരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

