കൊളച്ചേരി: നാട്ടുകാരെ ഭീതിയിലാഴ്ത്തി കൊളച്ചേരിയിൽ വീണ്ടും തെരുവുനായയുടെ വിളയാട്ടം. കൊളച്ചേരി. എ.യു.പി സ്കൂളിന് സമീപത്തെ ഓത്തിക്കണ്ടി റിസ്വ (9) എന്ന വിദ്യാർത്ഥിനിക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ വീട്ടുവരാന്തയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന റിസ്വയെ തെരുവുനായ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. തുടയിൽ ആഴത്തിൽ മുറിവേറ്റ കുട്ടിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൊളച്ചേരി, പാടിയിൽ ഭാഗങ്ങളിൽ രണ്ടുപേർക്കും നിരവധി പശുക്കൾക്കും നായയുടെ കടിയേറ്റിരുന്നു. അവധിക്കാലമായതിനാൽ കുട്ടികൾക്ക് ഉൾപ്പെടെ പുറത്തിറങ്ങാനാവാത്ത ഭീതിയിലാണ് നാട്.
അതേസമയം, ജനങ്ങളുടെ ജീവന് ഭീഷണിയായി തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും നിയമക്കുരുക്കുകൾ കാരണം നിസ്സഹായവസ്ഥയിലാണ് പഞ്ചായത്ത് അധികൃതർ.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കണ്ണാടിപറമ്പ ഓൺലൈനിനോട്.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള അനിമൽ ബർത്ത് കൺട്രോൾ (ABC) പ്രോഗ്രാം മാത്രമാണ് നിലവിൽ ആശ്രയിക്കാനുള്ളത്. മാസത്തിൽ രണ്ടുതവണ എത്തുന്ന ഡോഗ് സ്ക്വാഡ് പിടികൂടുന്ന നായകളെ, വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്ത ശേഷം ഒരാഴ്ചയ്ക്കുശേഷം എവിടെ നിന്നാണോ പിടിച്ചത് അവിടേക്ക് തന്നെ തിരികെ കൊണ്ടുവന്ന് വിടുകയാണ് ചെയ്യുന്നത്. ഇത് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുന്നില്ല.
ഓരോ പഞ്ചായത്തിലും നായകൾക്കായി പ്രത്യേക ഷെൽട്ടർ ഹോമുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവും പ്രായോഗികമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊളച്ചേരിയിലെ ഉയർന്ന ജനസാന്ദ്രതയും സ്ഥലപരിമിതിയും ഇതിന് തടസ്സമാണ്. കൂടാതെ, ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം ഷെൽട്ടറുകൾ സ്ഥാപിക്കാൻ നാട്ടുകാർ അനുവദിക്കില്ല. എസി റൂമുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഷെൽട്ടറുകളിൽ വേണമെന്ന നിയമവും പഞ്ചായത്തുകൾക്ക് വലിയൊരു കടമ്പയാണ് സൃഷ്ടിക്കുന്നതെന്ന് പ്രസിഡൻ്റ് വിശദീകരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

