കാഠ്മണ്ഡു: നേപ്പാളിലെ റസുവ ജില്ലയിലുണ്ടായ കനത്ത മിന്നൽ പ്രളയത്തിൽ 31 പേരുടെ മരണം സ്ഥിരീകരിച്ചു. 93 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 105 ഇന്ത്യക്കാരടക്കം നാന്നൂറോളം പേരെയാണ് പ്രളയത്തിൽ കാണാതായത്. ടിബറ്റൻ അതിർത്തിക്കടുത്തുള്ള റസുവ ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് വൻ നാശംവിതച്ച മിന്നൽപ്രളയമുണ്ടായത്.
ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയതിന് പുറമെ, ഒരു ഡസനോളം ജലവൈദ്യുത പദ്ധതികൾക്കും പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ആകെ 291 വിദേശികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്ന് നേപ്പാൾ ടൂറിസം അധികൃതർ വ്യക്തമാക്കി. കാണാതായവരിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾക്കായി നേപ്പാളിലെ ഇന്ത്യൻ എംബസി അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്: +977 985 131 6807, +977 970 910 7500.
ഇന്ത്യയിലും ജാഗ്രതാ നിർദേശം
നേപ്പാളിൽ നിന്നും ബിഹാറിലേക്ക് ഒഴുകിയെത്തുന്ന ഗണ്ഡക്, കോസി നദികളിൽ മിന്നൽപ്രളയമുണ്ടായ സാഹചര്യത്തിൽ ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ അധികൃതർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. താഴേക്ക് വെള്ളം കുതിച്ചെത്താനുള്ള സാധ്യത മുൻനിർത്തി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ അടിയന്തരയോഗം ചേർന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
ഇന്ത്യയുടെ സഹായം
പ്രളയ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് അനുശോചനം രേഖപ്പെടുത്തി. നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യയുണ്ടെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

