ബെംഗളൂരു: കർണാടകത്തിൽ നിർണായക രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ഗവർണർ താവർ ചന്ദ് ഗഹ്ലോത് നിലവിൽ കുടുംബപരമായ ആവശ്യങ്ങൾക്കായി മധ്യപ്രദേശിലായതിനാൽ, ലോക്ഭവനിലെത്തി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്കാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഗവർണർ മടങ്ങിയെത്തിയ ശേഷം രാജി ഔദ്യോഗികമായി സ്വീകരിക്കും. തനിക്ക് പകരക്കാരനായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാവിലെ ബെംഗളൂരുവിലെ ഔദ്യോഗിക വസതിയിൽ നടന്ന പ്രഭാതഭക്ഷണ യോഗത്തിലാണ് താൻ സ്ഥാനമൊഴിയുന്ന കാര്യം സിദ്ധരാമയ്യ മന്ത്രിമാരെ അറിയിച്ചത്. സിദ്ധരാമയ്യ രാജിവെച്ചതോടെ വെള്ളിയാഴ്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗം ചേർന്നേക്കും. ഇതിൽ ഡി.കെ. ശിവകുമാറിനെ നിയമസഭാകക്ഷിയുടെ പുതിയ നേതാവായി തിരഞ്ഞെടുക്കാനാണ് സാധ്യത. നേതൃമാറ്റ വാർത്തകൾ പുറത്തുവന്നതോടെ ശിവകുമാറിന്റെ അനുയായികൾ മധുരം വിതരണം ചെയ്ത് ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടതോടെയാണ് മുഖ്യമന്ത്രിസ്ഥാനമൊഴിയാൻ സിദ്ധരാമയ്യ തയ്യാറായത്. വ്യാഴാഴ്ച വൈകുന്നേരം ഡൽഹിയിലേക്ക് തിരിക്കുന്ന അദ്ദേഹം രാഹുൽ ഗാന്ധിയുമായും പാർട്ടി നേതൃത്വവുമായും കൂടിക്കാഴ്ച നടത്തും. സിദ്ധരാമയ്യക്ക് രാജ്യസഭാ സീറ്റും ദേശീയ തലത്തിൽ വലിയ പദവിയും പാർട്ടി വാഗ്ദാനം ചെയ്തിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പുറമെ അദ്ദേഹത്തിന്റെ മകൻ യതീന്ദ്ര സിദ്ധരാമയ്യ പുതിയ മന്ത്രിസഭയിൽ അംഗമായേക്കുമെന്നും സൂചനകളുണ്ട്. രാജിവെയ്ക്കുന്നതിന് മുന്നോടിയായി സിദ്ധരാമയ്യ തന്നോട് അടുപ്പമുള്ള ഉദ്യോഗസ്ഥരെ പ്രധാന തസ്തികകളിലേക്ക് മാറ്റുകയും തന്റെ അനുയായികൾക്ക് പുതിയ മന്ത്രിസഭയിൽ ഇടം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

