അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സജ്ജമായി. ഇന്ന് നടക്കുന്ന ഫൈനലിൽ, സെമിയിൽ ഇംഗ്ലണ്ടിനെ തകർത്ത ഇന്ത്യയും ദക്ഷിണാഫ്രിക്കയെ കീഴടക്കിയ ന്യൂസിലൻഡുമാണ് ഏറ്റുമുട്ടുന്നത്. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ, കന്നി കിരീടമാണ് കിവീസിന്റെ സ്വപ്നം. ഇന്ത്യൻ സമയം വൈകീട്ട് 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
സഞ്ജു സാംസൺ: മാറ്റത്തിന്റെ മുഖം

ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് മലയാളി താരം സഞ്ജു സാംസൺ ആണ്. ഒരു കാലത്ത് വിമർശകരുടെ കൂരമ്പുകൾ ഏറ്റുവാങ്ങിയ സഞ്ജു, ഇന്ന് ആരാധകരുടെ ‘ചേട്ടൻ’ ആയി മാറിയിരിക്കുന്നു. വിൻഡീസിനെതിരെ പുറത്താകാതെ നേടിയ 97 റൺസും സെമിയിൽ ഇംഗ്ലണ്ടിനെതിരെ നേടിയ 89 റൺസും അദ്ദേഹത്തെ ടൂർണമെന്റിലെ തന്നെ മികച്ച ബാറ്റർമാരിൽ ഒരാളാക്കി മാറ്റി.
അഹമ്മദാബാദ് എന്ന ആശങ്ക
ഇന്ത്യൻ ടീം മികച്ച ഫോമിലാണെങ്കിലും, ഫൈനൽ വേദിയായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തെക്കുറിച്ചുള്ള ആശങ്കയിലാണ് ആരാധകർ. 2023 ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് ഇതേ സ്റ്റേഡിയത്തിൽ ഏറ്റ തോൽവിയുടെ ഓർമ്മകൾ ഇപ്പോഴും മാഞ്ഞിട്ടില്ല. കൂടാതെ, ഈ ടി20 ലോകകപ്പിൽ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ പരാജയപ്പെട്ടതും ഇതേ ഗ്രൗണ്ടിലാണ്.
റെക്കോർഡ് സമ്മാനത്തുക
ഇത്തവണ ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് റെക്കോർഡ് തുകയാണ്. 3 മില്യൺ ഡോളർ (ഏകദേശം 27.48 കോടി രൂപ) ആണ് വിജയികൾക്ക് ലഭിക്കുക. ഇത് 2024-നേക്കാൾ 20 ശതമാനം കൂടുതലാണ്. രണ്ടാം സ്ഥാനക്കാർക്ക് 1.6 മില്യൺ ഡോളറും (ഏകദേശം 14.65 കോടി രൂപ) ലഭിക്കും. ആകെ 13.5 മില്യൺ ഡോളർ (ഏകദേശം 112 കോടിയിലധികം രൂപ) ആണ് ഐസിസി ഇത്തവണ സമ്മാനത്തുകയായി നൽകുന്നത്.
മഴ നിയമങ്ങളും റിസർവ് ദിനവും
ഫൈനൽ ദിനമായ ഞായറാഴ്ച അഹമ്മദാബാദിൽ മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. എങ്കിലും മഴ കാരണം കളി തടസ്സപ്പെട്ടാൽ 120 മിനിറ്റ് അധികസമയം അനുവദിച്ചിട്ടുണ്ട്. ഫലപ്രഖ്യാപനത്തിന് ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് ചെയ്തിരിക്കണം. ഞായറാഴ്ച കളി പൂർത്തിയാക്കാനായില്ലെങ്കിൽ തിങ്കളാഴ്ച റിസർവ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നും കളി നടന്നില്ലെങ്കിൽ ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

