തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക് വെറും മൂന്നര മണിക്കൂർ കൊണ്ട് എത്തുന്ന പുതിയ അതിവേഗ റെയിൽപാതയുടെ വിശദാംശങ്ങൾ പുറത്ത്. മെട്രോമാൻ ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ച പദ്ധതിരേഖയിലാണ് സുപ്രധാന വിവരങ്ങളുള്ളത്. തിരുവനന്തപുരം പൂജപ്പുരയിൽ നിന്ന് തുടങ്ങി കണ്ണൂർ മുണ്ടയാട് അവസാനിക്കുന്ന 473.3 കിലോമീറ്റർ പാതയിൽ ആകെ 23 സ്റ്റേഷനുകളാണുണ്ടാകുക.
തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങളെ ഈ അതിവേഗ പാത നേരിട്ട് ബന്ധിപ്പിക്കും. കണ്ണൂർ വിമാനത്താവളത്തിലേക്ക് 10 കിലോമീറ്റർ റോഡ് മാർഗ്ഗമുള്ള കണക്റ്റിവിറ്റിയുമുണ്ടാകും. തിരുവനന്തപുരത്തെ 6.5 കിലോമീറ്റർ തുരങ്കപാത ഒഴിച്ചാൽ ബാക്കി പൂർണ്ണമായും ആകാശപാതയായിരിക്കും (Elevated corridor) നിർമ്മിക്കുക. ആയതിനാൽ സിൽവർ ലൈൻ പദ്ധതിയെ അപേക്ഷിച്ച് ഭൂമിയേറ്റെടുക്കലും കുടിയൊഴിപ്പിക്കലും ഗണ്യമായി കുറയ്ക്കാൻ സാധിക്കും.
മണിക്കൂറിൽ 200 കിലോമീറ്റർ പരമാവധി വേഗതയുള്ള ട്രെയിനുകൾ 140 കിലോമീറ്റർ വേഗതയിലാകും സർവീസ് നടത്തുക. ആദ്യഘട്ടത്തിൽ 12 കോച്ചുകളുള്ള ട്രെയിനുകളാണ് ഉപയോഗിക്കുകയെങ്കിലും പിന്നീട് 16 കോച്ചുകൾ വരെയാക്കാവുന്ന നിലയിലാണ് പ്ലാറ്റ്ഫോമുകൾ സജ്ജീകരിക്കുക. തിരക്കേറിയ സമയങ്ങളിൽ 20 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും. പൂർണ്ണമായും റിസർവേഷൻ അടിസ്ഥാനത്തിലായിരിക്കും യാത്ര. ഒരു ദിവസം 54,400 യാത്രക്കാരെ വരെയാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ 51 ശതമാനം പങ്കാളിത്തവും 49 ശതമാനം ക്രൗഡ് ഫണ്ടിങ്ങും വഴിയാണ് നിർമ്മാണച്ചെലവ് കണ്ടെത്തുക. സാമൂഹിക-പാരിസ്ഥിതിക ആഘാത പഠനങ്ങൾക്ക് ശേഷം സർക്കാർ അനുമതി ലഭിച്ചാൽ അഞ്ചുവർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

