മയ്യില്‍: വളപട്ടണം പുഴയുടെ മധ്യത്തിലായി നൂറ്റാണ്ടുകളുടെ ചരിത്രമുള്ള തുരുത്തിയില്‍ കരിമ്പ് കര്‍ഷകരുടെ ഇടവും വലിയതായിരുന്നു .മയ്യില്‍ പഞ്ചായത്തിലെ കോറളായി തുരുത്തിലുണ്ടായിരുന്ന ഏക്കറുകള്‍ പരന്നു കിടന്ന കരിമ്പുപാടങ്ങള്‍ ഒരോന്നായി കുറഞ്ഞ് ഇന്ന് വെറും ഒരേക്കറില്‍ താഴെ മാത്രമാണിതുള്ളത്. ഒരു കാലത്ത് കരിമ്പ് ആട്ടി വെല്ലം ഉല്‍പ്പാദിപ്പിക്കുന്ന ആലകളും തെഴിലാളികളും ഏറെ ഇവിടെയുണ്ടായിരുന്നു.
നിലവില്‍ നാല് കര്‍ഷകര്‍ മാത്രം
പരമ്പരാഗതമായി കൈമാറിയ കരിമ്പ് പാരമ്പര്യം കാത്ത് സംരക്ഷിക്കുന്ന നാല് കര്‍ഷകര്‍ മാത്രമാണിന്നിവിടെയുള്ളത്. സമ്മിശ്ര കര്‍ഷകനായ ഹുസൈന്‍ കോറളായി, പി.ജനാര്‍ദ്ധനന്‍, കെ.പി. അബ്ദുള്ള, കെ.ഷഹദ് എന്നിവരാണ് തുരുത്തിലെ കരിമ്പ് പാരമ്പര്യത്തെ കൈവിടാതെ നോക്കുന്നത്. ഇവരുടെ കരിമ്പുകള്‍ പ്രാദേശികമായ ഉത്സവങ്ങള്‍, തെയ്യങ്ങള്‍, പള്ളിപ്പെരുന്നാള്‍ പോലുള്ള സ്ഥലങ്ങളിലേക്കാണ് ഉപയോഗിക്കുന്നത്. കടിച്ചു തിന്നാന്‍ എളുപ്പവും ഏറെ മധുരമുള്ളതുമാണ് എന്നതാണ് പ്രത്യേകത.
കടുത്ത വെല്ലുവിളികള്‍
കോറളായി തുരുത്തിലെ കരിമ്പു കര്‍ഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി മാര്‍ക്കറ്റിങ്ങ് ഇല്ലാത്തതാണ്. നേരത്തേ പാപ്പിനിശ്ശേരി, തളിപ്പറമ്പ്, തലശ്ശേരി, ഇരിട്ടി ഭാഗങ്ങളില്‍ നിന്ന് കരിമ്പു തോട്ടം പാട്ടത്തിനെടുക്കാന്‍ ആളുകള്‍ എത്തുമായിരുന്നു. ആറ് മാസം മുന്നേയെത്തി മുന്‍കൂര്‍ തുക നല്‍കുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി മറിച്ചാണ്. കര്‍ഷകര്‍ തന്നെ വില്‍പ്പന നടത്താനായി ഉല്‍സവ പറമ്പുകളിലെത്തണം. കരിമ്പു വില്‍പ്പന നടത്താനുള്ള സ്ഥലം വാടകയും മറ്റും കുത്തനെ ഉയര്‍ത്തിയതോടെ പലരും ഈ കൃഷി ഉപേക്ഷിക്കുകയായിരുന്നു. പത്ത് സെന്‍ര് കരിമ്പു കൃഷിയില്‍ നിന്ന് ഒരു വര്‍ഷം ഒരു ലക്ഷം വരെ എളുപ്പത്തില്‍ ലഭിക്കാറുണ്ടെന്ന് എറെക്കാലം കരിമ്പു കൃഷി നടത്തിയിരുന്ന കര്‍ഷകനായ പി.പി. മമ്മു കോറളായി പറയുന്നു.
സര്‍ക്കാര്‍ ഇടപെടലുകള്‍ വേണം;
പരമ്പരാഗത തൊഴിലായി പരിഗണിച്ച് കോറളായി തുരുത്തിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സേവനം ലഭ്യമാക്കണം. കൃഷി നടത്തുന്നതിനായി കൃഷി ഭവനുകള്‍ മുഖേന സബ്‌സിഡികള്‍, വളങ്ങള്‍ എന്നിവ ലഭ്യമാക്കണം. കോറളായിയിലെ കരിമ്പിനെ പൈതൃക വിത്തായി പരഗണിക്കണം.
ഹുസ്സൈന്‍ കോറളായി
ജൈവ കര്‍ഷകന്‍, കോറളായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

