മയ്യില്‍: സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹരിത കേരളം പദ്ധതിയുടെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം എന്ന വാക്യം വിദ്യാര്ഥികളുടെയിടയില് ആഴത്തില്‍ പതിഞ്ഞതിന്റെ തെളിവായി ബസ് യാത്രക്കിടയിലെടുത്ത ചിത്രം വൈറലാവുകയാണ്. മയ്യില്‍ ഇടൂഴി മാധവന് നമ്പൂതിരി സ്മാരക ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥി എന്‍.ഷാദിലിന്റെ വാക്കുകളാണ് മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ശ്രദ്ധയില്‍പ്പെട്ടത്. കഴിഞ്ഞ ദിവസം സ്കൂള്‍ വിട്ട് വീട്ടിലേക്കുള്ള യാത്രക്കിടെയാണ് സഹപാഠികള്‍ പ്ലാസ്റ്റിക് പാക്കറ്റിലുള്ള സിപ് അപ്പ് ഐസ്ക്രീം വാങ്ങി ബസ്സില്‍ കയറിയത്. ആസ്വദിച്ച് കഴിച്ചയുടന്‍ ഒരാള്‍ പാക്കറ്റ് ബസ്സില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു. ഇതു കണ്ട ഷാദില്‍ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ഒഴിഞ്ഞ പാക്കറ്റ് പോക്കറ്റിലിടുകയായിരുന്നു. സംഭവം ശ്രദ്ധിച്ചയാള്‍ ഫോട്ടോയെടുത്തെങ്കിലും പേരും ക്ലാസും ചോദിക്കുന്നതിനിടയില്‍ ഇറങ്ങേണ്ട സ്റ്റോപ്പെത്തിയിരുന്നു. പിന്നീട് ഫേസ് ബുക്കിലൂടെയാണ് വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞത്. ബസ്സില്‍ നിന്നുള്ള കുട്ടിയുടെ സംഭാഷണവും മറ്റും ചേര്‍ത്തുള്ള കുറിപ്പ് വൈറലായതോടെ ഷാദിലിന് അനുമോദനങ്ങളും വന്നു തുടങ്ങിയിരിക്കയാണ്. നാറാത്തെ ഓട്ടോ ഡ്രൈവറായ ഇ. സതീശന്റെയും എന്‍.ബിജുഷയുടെയും മകനാണ് ഷാദില്‍. പഠനത്തില്‍ മിടുക്കനായ ഷാദിലിന് എന്‍.എം.എം. എസ്. സ്കോളര്‍ഷിപ്പും ലഭിക്കുന്നുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

