ചെന്നൈ: നടനും തമിഴക വെട്രികഴകം (ടി.വി.കെ) നേതാവുമായ വിജയ് കരൂരിൽ നയിച്ച റാലിയിൽ ഉണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ചു. മരിച്ചവരിൽ എട്ട് കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 50ലേറെ പേർക്ക് പരിക്കേറ്റതായി തമിഴ്നാട് ആരോഗ്യ മന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു.
ശനിയാഴ്ച രാത്രി നടന്ന ദുരന്തത്തിൽ 107 പേർ ചികിത്സ തേടിയപ്പോൾ, 17 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഉയരാനിടയുണ്ടെന്നാണ് സൂചന. ഒമ്പത് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
30,000ത്തിലേറെ പേർ പങ്കെടുത്ത കരൂർ റാലിയിൽ, വൈകി എത്തിയ വിജയിനെ കാണാൻ ജനക്കൂട്ടം കാരവനു സമീപത്തേക്ക് നിയന്ത്രണങ്ങളില്ലാതെ ഒഴുകിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും ഇല്ലാതെ കാത്തിരിപ്പ് തുടരുകയും, ആളുകൾ കുഴഞ്ഞുവീഴുകയും ചെയ്തു.
നാമക്കലിൽ നടന്ന റാലിക്കു ശേഷമാണ് വിജയ് രാത്രി 7 മണിയോടെ കരൂരിലെത്തിയത്. ജനക്കൂട്ടം ഇരമ്പിയെത്തിയതോടെ നിരവധി പേർ വീണു പരിക്കേൽക്കുകയായിരുന്നു.
പോലീസിന് വീഴ്ചയില്ലെന്ന് ഡി.ജി.പി
റാലിയിൽ ഉണ്ടായ ദുരന്തത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് തമിഴ്നാട് ഡി.ജി.പി വി. വെങ്കടരാമൻ വ്യക്തമാക്കി. വിജയ് എത്താൻ വൈകിയതും, ആവശ്യത്തിന് ഭക്ഷണവും വെള്ളവും ഇല്ലായിരുന്നതുമാണ് അപകടത്തിന് കാരണമായത് എന്നും ഡി.ജി.പി പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

