മയ്യില്‍: നവീകരണം പാതിവഴിയില്‍ നിലച്ച റോഡിലൂടെയുള്ള ഗതാഗതം ഉപരോധിച്ച് നാട്ടുകാര്‍. മയ്യില്‍- വള്ളിയോട്ട്- കടൂര്‍മുക്ക് റോഡാണ് പാതിവഴിയില്‍ നിലച്ച് പൊടിശല്യവും യാത്രക്‌ളേശവും മൂലം പ്രദേശവാസികള്‍ക്ക് ദുരിതമായത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം മൂന്നര കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന റോഡാണിത്. കഴിഞ്ഞ ആഗസ്തില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന രീതിയിലായിരുന്നു കരാര്‍. കെ. സുധാകരന്‍ എം.പി.യുടെ നിര്‍ദ്ധേശ പ്രകാരമാണ് റോഡ് പ്രവൃത്തി ഇവിടെ അനുവദിച്ചിരുന്നത്. എന്നാല്‍ പ്രവൃത്തി തുടങ്ങിയതു മുതല്‍ പ്രവൃത്തിക്ക് വേഗതയില്ലാത്തതില്‍ നേരത്തേ ആരോപണമുയര്‍ന്നിരുന്നു. നിലവില്‍ ജല അതോറിറ്റിയുടെ പൈപ്പ്‌ലൈന്‍ മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തി നടക്കാത്തതാണ് പ്രശനമായത്. ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റിനാണ് പ്രവൃത്തിയുടെ നടത്തിപ്പ് ചുമതല. പത്ത് മീറ്റര്‍ വീതിയില്‍ മെക്കാഡം ടാറിങ്ങും ഓവുചാലുകള്‍, അരിക് കെട്ടല്‍ തുടങ്ങിയവയും പ്രവൃത്തിയുടെ ഭാഗമായി നടക്കേണ്ടതുണ്ട്.
കടുത്ത യാത്രക്‌ളേശത്തില്‍ വലഞ്ഞ് വള്ളിയോട്ട് ഗ്രാമവാസികള്‍.
റോഡ് പ്രവൃത്തി തടസ്സപ്പെട്ടതോടെ കടുത്ത യാത്രാക്‌ളേശത്തില്‍ വലഞ്ഞിരിക്കയാണ് വള്ളിയോട്ട്, കടൂര്‍ മുക്ക് ഭാഗങ്ങളിലുള്ളവര്‍. നേരത്തേ ഇതിലൂടെ സര്‍വീസ് നടത്തിയിരുന്ന ബസ്സുകളെല്ലാം ഇപ്പോള്‍ ഓടുന്നില്ല. മയ്യില്‍ ഹൈസ്‌കൂള്‍, സാമൂഹികാരോഗ്യ കേന്ദ്രം, കൃഷി ഓഫീസ് തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ ചെയ്യേണ്ടവര്‍ക്കാണ് ദുരിതമായിട്ടുള്ളത്. ഓട്ടോ റിക്ഷകള്‍, ടാക്‌സികള്‍ തുടങ്ങിയവയും ഈ റോഡിലൂടെ ഓടാതായിട്ടുണ്ട്. തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ ഉപരോധിച്ച് പ്രതിഷേധം നടത്തിയത്. വരും ദിവസങ്ങളില്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മനടപടികളൊന്നുമില്ലെങ്കില്‍ സമര പരിപാടികള്‍ നടത്തുമെന്നും അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

