കണ്ണൂർ: ജീവിതത്തിലെ നാനാവിധ തിരക്കുകൾക്കിടയിൽ പല രക്ഷിതാക്കൾക്കും തങ്ങളുടെ കുട്ടികളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാറില്ലെന്നത് ഒരു വസ്തുതയാണ്. സ്കൂളിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും തങ്ങളുടെ കുട്ടികൾ ആരൊക്കെയായാണ് ഇടപെടുന്നത് എന്നതിനെപ്പറ്റി ഭൂരിഭാഗം രക്ഷിതാക്കൾക്കും ഒരു ധാരണയും ഉണ്ടാവില്ല. എന്നാൽ ചില ദിവസങ്ങളിൽ സ്കൂളിനു പുറത്ത് ചോക്ലേറ്റുമായി അവർ നിങ്ങളുടെ കുട്ടികളെ കാത്തിരിപ്പുണ്ടാകും. ചോക്ലേറ്റും മറ്റും നൽകി പ്രലോഭിപ്പിച്ച് അവർ കുട്ടികളെക്കൊണ്ട് കടന്നുകളയും. ഈ അവസരത്തിൽ അപരിചിതരിൽ നിന്ന് ചോക്ലേറ്റും മറ്റു സമ്മാനങ്ങളും വാങ്ങരുതെന്ന് മാതാപിതാക്കൾ കുട്ടികളെ പറഞ്ഞുപഠിപ്പിക്കണം. ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ ഒരു സ്കൂളിനു പുറത്താണ് ഇത്തരമൊരു സംഭവമുണ്ടായത്.
അപരിചിതനായ ഒരാളെത്തി ചെറിയ കുട്ടികൾക്ക് ചോക്ലേറ്റ് നൽകി പ്രലോഭിപ്പിച്ച് വാഹനത്തിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു. സ്‌കൂൾ ഗേറ്റിനു പുറത്ത് വാഹനത്തിനായി കാത്തുനിൽക്കുമ്പോഴായിരുന്നു ഇത്. കുട്ടികൾ പറഞ്ഞ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതോടെ സ്കൂൾ അധികൃതർ കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകി. തുടർന്ന് സ്കൂൾ വിടുന്ന സമയത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. സ്കൂൾ അധികൃതർ മാതാപിതാക്കൾക്കും ജാഗ്രതാ നിർദേശം നൽകി.
എല്ലാ സ്കൂൾ വിദ്യാർഥികളും മാതാപിതാക്കളും ഇത്തരം കാര്യങ്ങളിൽ ജാഗ്രത കാണിക്കണം. സ്കൂൾ വിട്ടാൽ മാതാപിതാക്കളോ ഡ്രൈവർമാരോ എത്താതെ ചെറിയ കുട്ടികളെ തനിച്ച് സ്കൂളിനു പുറത്തുവിടില്ല. വാൻ, ഓട്ടോ തുടങ്ങിയ വാഹനങ്ങളിൽ സ്‌കൂളിലെത്തുന്ന കുട്ടികളെ ഡ്രൈവർമാർ സ്കൂൾ ഗേറ്റിലെത്തി കൂട്ടിക്കൊണ്ടുപോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
● മറ്റു നിർദേശങ്ങൾ
- അപരിചിതരോട് സംസാരിക്കുകയോ അവരിൽ നിന്ന് യാതൊന്നും വാങ്ങുകയോ ചെയ്യരുത്.
- എല്ലാ ദിവസവും യാത്ര ചെയ്യുന്ന വാഹനത്തിലല്ലാതെ മറ്റു വാഹനങ്ങളിൽ കുട്ടികൾ കയറരുത്.
- കുട്ടികൾ രക്ഷിതാക്കളുടെ രണ്ട് ഫോൺ നമ്പറുകളെങ്കിലും ഓർത്തിരിക്കണം.
- കുട്ടികളെ കൂട്ടാനെത്തുന്ന ഡ്രൈവർമാർ വൈകിയാൽ സ്കൂളിനകത്ത് കാത്തുനിൽക്കാൻ കുട്ടികൾക്ക് നിർദ്ദേശം നൽകണം.
- ഫോൺ നമ്പറുകൾ അപരിചിതർക്ക് കൈമാറരുത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

