കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ നിർമ്മാണം പുരോഗമിക്കുന്ന മൂന്ന് പ്രധാന ബൈപാസുകളുടെ പൂർത്തീകരണ കാലാവധി നീട്ടി നൽകി. നീലേശ്വരം – തളിപ്പറമ്പ്, തളിപ്പറമ്പ് – മുഴപ്പിലങ്ങാട് റീച്ചുകളിലായി നിർമ്മിക്കുന്ന പയ്യന്നൂർ, തളിപ്പറമ്പ്, കണ്ണൂർ ബൈപാസുകളുടെ കാലാവധിയാണ് നീട്ടിയത്. നീലേശ്വരം – തളിപ്പറമ്പ് റീച്ചിലെ നിർമ്മാണം 2027 മാർച്ച് വരെയും, തളിപ്പറമ്പ് – മുഴപ്പിലങ്ങാട് റീച്ചിലെ നിർമ്മാണം 2028 മാർച്ച് വരെയുമാണ് നീട്ടിയത്. ഇതോടെ കണ്ണൂർ നഗരങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും.
പയ്യന്നൂർ ബൈപാസ്: കോത്തായിമുക്ക് പുതിയങ്കാവിൽ തുടങ്ങി എടാട്ട് കണ്ണങ്ങാട്ട് അവസാനിക്കുന്ന 3.82 കിലോമീറ്റർ നീളമുള്ള ബൈപാസ് പൂർത്തിയാകുന്നതോടെ പെരുമ്പ ജങ്ഷനിലെയും പയ്യന്നൂർ നഗരത്തിലെയും തിരക്കിന് പരിഹാരമാകും.
തളിപ്പറമ്പ് ബൈപാസ്: 5.66 കിലോമീറ്റർ നീളമുള്ള ഈ ബൈപാസ് യാഥാർത്ഥ്യമാകുന്നതോടെ നഗരത്തിലെ വലിയ വളവുകൾ ഒഴിവാക്കാനും പയ്യന്നൂർ-കണ്ണൂർ യാത്രക്കാർക്ക് അതിവേഗം ലക്ഷ്യസ്ഥാനത്തെത്താനും സാധിക്കും.
കണ്ണൂർ ബൈപാസ്: പാപ്പിനിശ്ശേരി മുതൽ കിഴുത്തള്ളി വരെ 14.01 കിലോമീറ്റർ നീളത്തിലാണ് ബൈപാസ് നിർമ്മിക്കുന്നത്. കാൽടെക്സ് ജങ്ഷനെ ഒഴിവാക്കി പോകുന്ന ഈ പാത പൂർത്തിയായാൽ മാത്രമേ പുതിയതെരു, പാപ്പിനിശ്ശേരി, കാൽടെക്സ് എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകൂ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

