പാനൂർ: ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും വ്യാപകമാകുന്ന റാഗിങ് എന്ന വിപത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് കണ്ണൂർ ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
പാനൂർ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ക്രൂരമായ റാഗിങ്ങിനിരയായി തലയ്ക്ക് മുറിവേറ്റ പ്ലസ് വൺ വിദ്യാർത്ഥിയുടെ വീട് കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു. വിദ്യാർത്ഥിക്കും കുടുംബത്തിനും നിയമപരമായ എല്ലാ സഹായവും നൽകുമെന്നും കമ്മിറ്റി അറിയിച്ചു.
അറിവും സംസ്കാരവും പകരുന്ന വിദ്യാലയങ്ങളെ ക്രൂരതയുടെയും വെറുപ്പിന്റെയും കേന്ദ്രമാക്കുന്ന പ്രവണതകളെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
സ്കൂളുകളിലും കോളജുകളിലും റാഗിങ് വിരുദ്ധ സെല്ലുകൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും, കുറ്റവാസനയുള്ള വിദ്യാർത്ഥികളെ തിരുത്താൻ കൗൺസലിംഗ് അടക്കമുള്ള സംവിധാനങ്ങൾ സജീവമാക്കണമെന്നും, കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച സംഘത്തിൽ ജില്ലാ കൺവീനർ അബൂബക്കർ തളിപ്പറമ്പ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. നിഹാൽ നൗഷാദ്, ഫർസീന നിബ്രാസ്, സൈനുൽ ആബിദ് എന്നിവർ ഉണ്ടായിരുന്നു. മഹമൂദ് പറമ്പത്ത്, മുഹമ്മദ് നാറോൾ, വാസിൽ ടി സി എന്നിവരും സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

