കണ്ണൂർ: കാൽടെക്സ് എൻ.എസ്. തിയേറ്ററിന് മുന്നിലെ കലുങ്ക് നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഇരുപകുതികളായി നടക്കുന്ന നിർമാണത്തിൽ കലുങ്കിന്റെ ഒരു ഭാഗം ഓണത്തിന് മുൻപ് ഗതാഗതത്തിനായി തുറന്നുകൊടുക്കും. കഴിഞ്ഞയാഴ്ച കലുങ്കിന്റെ സ്ലാബ് പൊട്ടി വലിയ ഗർത്തമുണ്ടായതിനെ തുടർന്നാണ് ഇവിടെ പുതിയ കലുങ്ക് നിർമിക്കാൻ തീരുമാനിച്ചത്.
റോഡ് പൂർണമായി അടച്ച് ഞായറാഴ്ചയാണ് കലുങ്ക് നിർമാണം ആരംഭിച്ചത്. തിയേറ്ററിന്റെ എതിർവശത്തെ കലുങ്കിന്റെ സ്ലാബ് കോൺക്രീറ്റിങ് ബുധനാഴ്ച പൂർത്തിയായിട്ടുണ്ട്. ഇത് 20 ദിവസത്തിനുശേഷം തുറന്നുകൊടുക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ, തിയേറ്ററിന്റെ ഭാഗത്ത് ജലഅതോറിറ്റിയുടെ പൈപ്പും ബി.എസ്.എൻ.എല്ലിന്റെ ഉൾപ്പെടെയുള്ള ഡേറ്റാ കേബിളുകളും കടന്നുപോകുന്നതിനാൽ ഏറെ ജാഗ്രതയോടെയാണ് പണി നടക്കുന്നത്. നിർമ്മാണത്തിനിടെ ജലഅതോറിറ്റിയുടെ പൈപ്പിനുണ്ടായ ചോർച്ച പരിഹരിച്ചിട്ടുണ്ട്. ഒരുമാസം മുൻപ് ടൗൺ പോലീസ് സ്റ്റേഷന് സമീപവും സമാനമായ രീതിയിൽ പുതിയ കലുങ്ക് നിർമിച്ചിരുന്നു.
പുതിയ ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന റോഡാണിത്. റോഡ് അടച്ചതോടെ ബസുകളും ചെറുവാഹനങ്ങളും സിഗ്നൽ വഴിയാണ് ഇപ്പോൾ പോകുന്നത്. ഇത് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായിട്ടുണ്ട്. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ വരുംദിവസങ്ങളിൽ തിരക്കേറാനിരിക്കെ, കലുങ്കിന്റെ ഒരു ഭാഗമെങ്കിലും ഓണത്തിന് ഒരാഴ്ച മുൻപ് തുറക്കാനാകുമെന്ന അധികൃതരുടെ വിശദീകരണം ജനങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

