കൊല്ലം: കേരളത്തെ നടുക്കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോ. വന്ദന ദാസ് വധക്കേസിൽ പ്രതി കുടവട്ടൂർ സ്വദേശി സന്ദീപിന് ജീവപര്യന്തം തടവ് ശിക്ഷ. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. പ്രതിക്ക് വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ തനിക്ക് പരമാവധി കുറഞ്ഞ ശിക്ഷ നൽകണമെന്ന് വാദപ്രതിവാദത്തിനിടെ പ്രതി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
ക്രൂരകൃത്യം അരങ്ങേറിയത് 2023 മെയ് 10-ന്
2023 മെയ് 10-ന് പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാട്ടിലുണ്ടായ ഒരു തർക്കത്തെ തുടർന്ന് കാലിന് പരിക്കേറ്റ സന്ദീപിനെ പൂയപ്പള്ളി പോലീസാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതിനിടെ പ്രകോപിതനായ സന്ദീപ് പരിശോധനാ മുറിയിലുണ്ടായിരുന്ന സർജിക്കൽ കത്രിക കൈക്കലാക്കി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസുകാരെയടക്കം ആക്രമിച്ച പ്രതി, ഓടിരക്ഷപ്പെടാൻ കഴിയാതിരുന്ന ഡോ. വന്ദന ദാസിനെ കത്രിക കൊണ്ട് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആശുപത്രിയിൽ സന്ദീപ് നടത്തിയ ഈ അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു.
പ്രതിഭാഗത്തിന്റെ വാദങ്ങൾ തള്ളി
സന്ദീപിന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു കോടതിയിൽ പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ മരുന്ന് കഴിക്കുന്നുണ്ടെങ്കിലും പ്രതിക്ക് ഗുരുതരമായ മാനസിക പ്രശ്നങ്ങളില്ലെന്ന് സാക്ഷിമൊഴികളടക്കം ഹാജരാക്കി പ്രോസിക്യൂഷൻ തെളിയിച്ചു. കേസിൽ 70-ൽ അധികം സാക്ഷികളെ വിസ്തരിക്കുകയും 22 തൊണ്ടിമുതലുകളും 207 രേഖകളും ഹാജരാക്കുകയും ചെയ്തു. സമൂഹത്തിന് മാതൃകയാകേണ്ട ഒരു സ്കൂൾ അധ്യാപകനാണ് ഇത്തരം ക്രൂരത കാട്ടിയതെന്നും, അതിനാൽ യാതൊരു ദയയും അർഹിക്കുന്നില്ലെന്നും പരമാവധി ശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

