നാറാത്ത്: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പാപ്പിനിശ്ശേരി – നാറാത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ് പാലത്തിന് 45.89 കോടി രൂപയുടെ കിഫ്ബി സാമ്പത്തികാനുമതി ലഭിച്ചു. സ്ഥലമേറ്റെടുക്കുന്നതിനുള്ള തുക കൂടി ഉൾപ്പെടുത്തിയുള്ള പുതുക്കിയ ഡി.പി.ആറിനാണ് (DPR) ഇപ്പോൾ അംഗീകാരമായത്. ഇതോടെ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ വഴിയൊരുങ്ങിയതായി കെ.വി. സുമേഷ് എം.എൽ.എ അറിയിച്ചു.
2017-ൽ 25 കോടി രൂപ ചെലവിൽ പ്രഖ്യാപിച്ച പദ്ധതി അപ്രോച്ച് റോഡുകളുടെയും അലൈൻമെന്റിന്റെയും മാറ്റം കാരണം നീണ്ടുപോവുകയായിരുന്നു. 2021-ൽ കെ.വി. സുമേഷ് എം.എൽ.എ നിയമസഭയിൽ സബ്മിഷനായി ഈ വിഷയം ഉന്നയിച്ചതോടെയാണ് സാങ്കേതിക നടപടികൾക്ക് വേഗം കൈവന്നത്. നാറാത്ത് ഭാഗത്ത് നിന്ന് 1.34 കിലോമീറ്ററും പാപ്പിനിശ്ശേരി ഭാഗത്ത് നിന്ന് 800 മീറ്ററും അപ്രോച്ച് റോഡിന് നീളം വർദ്ധിപ്പിക്കാൻ കിഫ്ബി നിർദ്ദേശിച്ചിരുന്നു.
ആദ്യം സൗജന്യമായി ഭൂമി ഏറ്റെടുത്ത് നിർമ്മാണം നടത്താനായിരുന്നു ലക്ഷ്യമെങ്കിലും ഭൂവുടമകളുടെ വിയോജിപ്പിനെ തുടർന്ന് സ്ഥലമേറ്റെടുക്കലിന് പണം നൽകിക്കൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരി 14-ന് സമർപ്പിച്ച അന്തിമ ഡി.പി.ആറിനാണ് ഇപ്പോൾ സാമ്പത്തികാനുമതി ലഭ്യമായിരിക്കുന്നത്. നാറാത്ത് ടൗണിന് പകരം ആലിങ്കീഴിലേക്ക് ബന്ധിപ്പിക്കുന്ന രീതിയിലാണ് പുതിയ ഡിസൈൻ തയ്യാറാക്കിയിരിക്കുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

