കണ്ണാടിപ്പറമ്പ്: വഴിയോരത്തെ പച്ചപ്പിന് വെള്ളവും വാത്സല്യവും പകരുന്നത് ഒരു ജന്മദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് വാരംകടവിലെ പുതിയപുരയിൽ വത്സൻ (56). കഴിഞ്ഞ 15 വർഷത്തോളമായി വാരംകടവ് പാലത്തിന് സമീപത്തെ മരത്തൈകളെ പരിപാലിക്കുന്ന തിരക്കിലാണീ ലോട്ടറി വില്പനക്കാരൻ. ട്രെയിനുകളിൽ ലോട്ടറി കച്ചവടം നടത്തുന്ന വത്സൻ, അതിന്റെ ഇടവേളകളിലാണ് പ്രകൃതി സംരക്ഷണത്തിനായി സമയം കണ്ടെത്തുന്നത്.
പാലത്തിന്റെ അപ്രോച്ച് റോഡുകളിൽ വനംവകുപ്പും ഗതാഗത വകുപ്പും നട്ട മരങ്ങൾ ഇന്ന് വന്മരങ്ങളായി നിൽക്കുന്നത് വത്സന്റെ കഠിനാധ്വാനം കൊണ്ടു കൂടിയാണ്. പൂവരശ്, ഉങ്ങ്, എണ്ണപുന്ന, ആവിൽ, ബദാം, നെല്ലി, ഇലഞ്ഞി തുടങ്ങി ഇരുപത്തിയഞ്ചോളം വൈവിധ്യമാർന്ന മരങ്ങളാണ് ഇദ്ദേഹത്തിന്റെ തണലിൽ വളരുന്നത്. കഴിഞ്ഞ വർഷം മാതോടം ഇ.കെ. നായനാർ സ്മാരക വായനശാലയുടെയും എം.വി.ആർ. ആയുർവേദ മെഡിക്കൽ കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെയും സഹായത്തോടെ നട്ട ഔഷധ സസ്യങ്ങളുടെയും കാവലാൾ വത്സനാണ്.
പുഴയോരത്താണെങ്കിലും പുഴയിലെ ഉപ്പുവെള്ളം ചെടികൾക്ക് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ തന്റെ വീട്ടിലെ കിണറ്റിൽ നിന്നും ബക്കറ്റിൽ വെള്ളം ചുമന്നുകൊണ്ടുവന്നാണ് ഈ 56-കാരൻ ചെടികൾ നനയ്ക്കുന്നത്. ലാഭേച്ഛയില്ലാതെ, മനസ്സിനും ശരീരത്തിനും സന്തോഷം നൽകുന്ന ഈ പ്രവൃത്തിയെ വാരംകടവ് നിവാസികൾ വലിയ ആദരവോടെയാണ് കാണുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

