പേരാവൂർ: ലോട്ടറി അടിച്ചു എന്നറിഞ്ഞ സന്തോഷം നിമിഷങ്ങൾക്കകം കണ്ണീരായി മാറി. പേരാവൂരിൽ ഒരുകോടി രൂപ സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. പേരാവൂർ സ്വദേശി സാദിഖിന്റെ പരാതിയിൽ ചാക്കാട് സ്വദേശി ശുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം 30-ന് നറുക്കെടുത്ത സ്ത്രീശക്തി (SS 404) ലോട്ടറിയുടെ 590 എന്ന നമ്പറിനാണ് സാദിഖിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപ ലഭിച്ചത്. ടിക്കറ്റ് ബാങ്കിൽ നൽകിയാൽ വലിയൊരു തുക നികുതിയായി പോകുമെന്നും, തങ്ങൾക്ക് കൈമാറിയാൽ മുഴുവൻ തുകയും നൽകാമെന്നും വിശ്വസിപ്പിച്ച് ഒരു സുഹൃത്ത് സാദിഖിനെ സമീപിക്കുകയായിരുന്നു. ഈ വാഗ്ദാനത്തിൽ വീണ സാദിഖ് ടിക്കറ്റ് കൈമാറാൻ സമ്മതിച്ചു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ പണവുമായി എത്തിയെന്ന വ്യാജേന സംഘം സാദിഖിനെ പേരാവൂർ ടൗണിലെ കൈരളി മെഡിക്കൽസിന് സമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് വിളിച്ചുവരുത്തി. കാറിനുള്ളിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ടിക്കറ്റ് തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു എന്നാണ് പരാതി
പൊലീസ് നടപടി:
പേരാവൂർ ഇൻസ്പെക്ടർ വിനീഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ സംഘത്തിലെ ഒരാളെ പിടികൂടി. അഞ്ചംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
സമ്മാനാർഹമായ ടിക്കറ്റ് നമ്പർ പൊലീസ് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്. അതിനാൽ പ്രതികൾക്ക് ഈ ടിക്കറ്റ് ഹാജരാക്കി പണം കൈക്കലാക്കാൻ സാധിക്കില്ല. കോടതി നടപടികൾക്ക് ശേഷം മാത്രമേ ഇനി തുക ലഭിക്കൂ. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ലോട്ടറി ടിക്കറ്റുകൾ കരിഞ്ചന്തയിൽ വാങ്ങുന്ന വലിയൊരു സംഘം ജില്ലയിൽ സജീവമാണെന്ന സൂചനയിലേക്കാണ് ഈ സംഭവം വിരൽചൂണ്ടുന്നത്.
വായനക്കാരുടെ ശ്രദ്ധയ്ക്ക്: ലോട്ടറി ടിക്കറ്റുകൾ അനധികൃതമായി കൈമാറുന്നത് ശിക്ഷാർഹവും അപകടകരവുമാണ്. സമ്മാനം ലഭിച്ചാൽ ടിക്കറ്റുകൾ നേരിട്ട് ബാങ്കിലോ ലോട്ടറി വകുപ്പിലോ മാത്രം ഏൽപ്പിക്കുക.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

