കെപിസിസിയുടെ ആഹ്വാനം അനുസരിച്ച് മയ്യിൽ പോലീസ് സ്റ്റേഷനു മുന്നിൽ സ്റ്റേഷൻ പരിധിക്കുള്ളിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി.
പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ച കെപിസിസി സെക്രട്ടറിയും ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി ചെയർപേഴ്സണുമായ ഡോ. ഫിലോമിന ടീച്ചർ പറഞ്ഞു: “ഒമ്പത് വർഷക്കാലം കൊണ്ട് പിണറായി വിജയൻ കേരളത്തിലെ പോലീസ് സ്റ്റേഷനുകളെ ഗുണ്ടാ താവളമാക്കി മാറ്റി. ഈ കാലയളവിൽ 17 ലോക്കപ്പ് മരണങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ദിവസേന നടക്കുന്ന ലോക്കപ്പ് മർദ്ദനങ്ങൾ ജനങ്ങളുടെ ജീവൻ സുരക്ഷിതമല്ലെന്ന് തെളിയിക്കുന്നു”.
ജനങ്ങളുടെ നേരെ പോലീസ് ഗുണ്ടകളെ പോലെ പെരുമാറുന്ന ഒട്ടനവധി സംഭവങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും, അത് രക്ഷാപ്രവർത്തനം എന്ന് വിളിച്ച് ന്യായീകരിച്ച ആഭ്യന്തര മന്ത്രിയായ പിണറായി വിജയന്റെ “ഗുണ്ടാ മനസ്സാണ്” ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് ഫിലോമിന ടീച്ചർ ആരോപിച്ചു.
ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. കെ.സി. ഗണേശൻ, ബ്ലോക്ക് പ്രസിഡണ്ട് കെ.പി. ശശിധരൻ, ഡിസിസി നിർവാഹക സമിതി അംഗം കെ.എം. ശിവദാസൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ സി.എച്ച്. മൊയ്തീൻകുട്ടി (മയ്യിൽ) അധ്യക്ഷത വഹിച്ചു. ടി.പി. സുമേഷ് (കൊളച്ചേരി) സ്വാഗതവും സി.കെ. ജയചന്ദ്രൻ മാസ്റ്റർ (നാറാത്ത്) നന്ദിയും അറിയിച്ചു.
എം.പി. രാധാകൃഷ്ണൻ (മലപ്പട്ടം), പി.കെ. വിനോദ് (കുറ്റ്യാട്ടൂർ), കെ. മുരളി മാസ്റ്റർ (ചേലേരി), എം.പി. മോഹനാംഗൻ (കണ്ണാടിപ്പറമ്പ്) തുടങ്ങിയ മണ്ഡലം പ്രസിഡന്റുമാരും പോഷക സംഘടനാ നേതാക്കളും ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും പ്രതിഷേധത്തിന് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

