മഞ്ചേശ്വരം : വോർക്കാടിയിൽ ഉറങ്ങിക്കിടന്ന വൃദ്ധമാതാവിനെ മകൻ പെട്രോളൊഴിച്ചു തീകൊളുത്തി കൊന്നു. കൊലപാതകത്തിനു ശേഷം അയൽവാസിയും ബന്ധുവുമായ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താനും ശ്രമിച്ചു.ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗ്ളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോർക്കാടി നല്ലങ്കിയിലെ പരേതനായ ലൂയിസ് മൊന്തേരോയുടെ ഭാര്യ ഹിൽഡ മൊന്തേരോ (60)ആണ് കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവുമായ വിക്ടറിൻ്റെഭാര്യ ലളിത (30) ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ മകൻ മെൽവിൻ മൊന്തോ രെയെ കണ്ടെത്താൻ പോലീസ് തിരിച്ചിൽ തുടരുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നിർമ്മാണ തൊഴിലാളിയായ മെൽവിനും മാതാവ് ഹിൽഡയുമാണ് വീട്ടിൽ താമസം. മറ്റൊരു മകനായ അൽവിൻ മൊന്തോരോ വിദേശത്താണ് . ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു വയോധിക . കിടപ്പുമുറിയിൽ കയറിയ മകൻ മാതാവിൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം മൃതദേഹം വീടിനു
സമീപത്തെ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു. പ്രതി
പുലർച്ചെ മാതാവിന് സുഖമില്ലെന്നു പറഞ്ഞാണ് ബന്ധുവായ ലളിതയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വീടിനകത്ത് കയറിയ ഉടൻ ലളിതയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം മെൽവിൻ വീട്ടിൽ നിന്നും ഓടി പോകുകയായിരുന്നു. ലളിതയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽവാസികളും ഓടിയെത്തിയപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. കൃത്യത്തിന് ശേഷം
ഇയാൾ ബസിൽ കയറി മംഗളൂരു ഭാഗത്തേക്ക് പോയതായി പോലീസ് സംശയിക്കുന്നു.
വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി നടത്തിയ
അന്വേഷണത്തിലാണ് മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.