തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം.എസ്.സി ഐറിന (MSC IRINA) വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നങ്കൂരമിട്ടു.
സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട് ജൂൺ 3-ന് തുറമുഖത്തിന്റെ പുറം കടലിലെത്തിയ ഈ കൂറ്റൻ കപ്പൽ ഇന്നലെ രാവിലെയാണ് വിജയകരമായി തുറമുഖത്ത് അടുത്തത്. ഒരു ദക്ഷിണേഷ്യൻ തുറമുഖത്തേക്കുള്ള കപ്പലിന്റെ ആദ്യ വരവ് ആണിത്. ഇതോടെ ആഗോള സമുദ്രവ്യാപാരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രാധാന്യം വർദ്ധിച്ചു.
24,346 ടി.ഇ.യു എന്ന അതിവിപുലമായ ശേഷിയാണ് എം.എസ്.സി ഐറിനയ്ക്കുള്ളത്. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള ഈ കപ്പൽ, ഒരു ഫുട്ബോൾ മൈതാനത്തിന്റെ നാലിരട്ടി വലിപ്പമുള്ളതാണ്.
വിസിൽ (VISL) മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്. തിങ്കളാഴ്ച കപ്പലിലെത്തി ക്യാപ്റ്റനെയും ജീവനക്കാരെയും ഔദ്യോഗികമായി സ്വാഗതം ചെയ്ത് ഈ ചരിത്ര നിമിഷത്തിൽ പങ്കാളിയായി.
സുപ്രധാനമായ ഏഷ്യ-യൂറോപ്പ് വ്യാപാര പാതയിൽ സർവീസ് നടത്തുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട സമുദ്രയാനമാണ് കപ്പലാണ് എം.എസ്.സി ഐറിന. ഈ കപ്പലിന്റെ വരവോടുകൂടി ഇന്ത്യയുടെ പുതിയ സമുദ്ര കവാടം എന്ന നിലയിൽ വിഴിഞ്ഞം തുറമുഖത്തിന്റെ തന്ത്രപരമായ പ്രാധാന്യം കൂടുതൽ ശക്തമായി. ചരക്ക് കൈമാറ്റത്തിനായി എത്തിയ എം.എസ്.സി ഐറിന വ്യാഴാഴ്ച മടങ്ങും.
അടുത്തിടെ വിഴിഞ്ഞത്ത് നങ്കൂരമിട്ട എം.എസ്.സി തുർക്കി, എം.എസ്.സി മൈക്കിൾ കാപ്പെല്ലിനി തുടങ്ങിയ മറ്റ് ഐക്കൺ-ക്ലാസ് കപ്പലുകളുടെ വരവിന്റെ തുടർച്ചയായാണ് എം.എസ്.സി ഐറിന എത്തിയത്. ഈ കൂറ്റൻ കപ്പലുകളുടെ വരവോടുകൂടി, ഭീമൻ കപ്പലുകളെ കൈകാര്യം ചെയ്യുന്നതിൽ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യക്ഷമത ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടു. ഇന്ത്യൻ തുറമുഖ ചരിത്രത്തിൽ പുതിയ അധ്യായങ്ങൾ സൃഷ്ടിക്കുകയാണ് കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖം.