കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ 25 ഓളം പേർക്ക് തെരുവ് നായയുടെ കടിയേറ്റു.കുട്ടികൾ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. പലർക്കും ഗുരുതരമായി പരിക്കേറ്റു.ഇരുവേരി, ആർ.വി മെട്ട, പാനേരിച്ചാൽ, കോയ്യോട് എന്നീ പ്രദേശങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റവരെ കണ്ണൂർ ജില്ലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടിയേറ്റ നിരവധി പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിട്ടുണ്ട്. എല്ലാവരെയും ഒരു നായയാണ് കടിച്ചതെന്ന് നാട്ടുകാര് പറയുന്നത്. റോഡിലൂടെ നടന്നുപോകുന്നതിനിടെ നായ നിരവധി പേരെ കടിച്ചിട്ടുണ്ട്. മദ്രസയിൽ പോയി വരുന്ന കുട്ടിക്കും കടിയേറ്റിട്ടുണ്ട്. കൂടാതെ വീട്ടിൽക്കയറിയും നിരവധി പേരെ തെരുവ്നായ കടിച്ചിട്ടുണ്ട്. കാലിൻ്റെ തുടയിലും കൈയിലും മുഖത്തുമെല്ലാമാണ് നായയുടെ കടിയേറ്റത്.
രാവിലെ ജോലിക്കായി ഇറങ്ങിയവർ, റോഡരികിൽ ബസ് കാത്തുനിന്നവർ, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികൾ, കൂടാതെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നവരെ പോലും തെരുവ് നായ കടിച്ചു
കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 പേർക്ക് സാരമായ പരുക്കുണ്ട്. നായ മൂക്ക് കടിച്ചുപറിച്ച ഒരാളെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി
പ്രാന്ത് പിടിച്ചു അലയുകയായിരുന്ന നായയെ പിന്നീട് ചത്തനിലയിൽ കണ്ടെത്തി. കടിച്ച നായക്ക് പേവിഷബാധയുണ്ടോ എന്ന് കൂടുതൽ പരിശോധനിയിലൂടെയാകും വ്യക്തമാവുക. ചികിത്സയിലുള്ളവർക്ക് വിദഗ്ധ ചികിത്സ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.