മേപ്പാടി(വയനാട്): നൂറുകണക്കിനുപേർ തിങ്ങിപ്പാർത്തിരുന്ന ചൂരൽമലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടി ഇപ്പോൾ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമാണ്. അതിനടയിൽ ഒട്ടനവധി മനുഷ്യരുണ്ട്. ജീവന്റെ തുടിപ്പുണ്ടോ എന്നുപോലും അറിയാതെ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ വീണ്ടും ഉയർന്നേക്കാമെന്നാണ് പ്രദേശത്ത് നിന്നുള്ള റിപ്പോർട്ടുകൾ. 280 പേർക്ക് ജീവൻ നഷ്ടമായി. 200-ലധികം പേർ ഇപ്പോഴും കാണാമറയത്താണ്.
ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ വയനാടിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽപ്പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴവെള്ളം കയറി ഒറ്റപ്പെടുന്നതിനുപുറമേ ഉരുൾപൊട്ടൽ ഭീഷണികൂടി കണക്കിലെടുത്താണ് ക്യാമ്പുകൾ തുടങ്ങിയത്. എണ്ണായിരത്തോളം പേർ വിവിധ ക്യാമ്പുകളിൽ ഇപ്പോൾ കഴിയുന്നുണ്ട്. അതിനിടെ, ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന ബെയ്ലി പാലത്തിന്റെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതോടെ, മുണ്ടക്കൈ കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യം ദ്രുതഗതിയിലാകും.