കർക്കടക വാവുബലി തർപ്പണം ആരംഭിച്ചു. പിതൃമോക്ഷ പുണ്യം തേടി സംസ്ഥാനത്തെ വിവിധ ബലിതർപ്പണ കേന്ദ്രങ്ങളിലേക്ക് ആയിരക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് പുലർച്ചെ 2 മണിക്ക് ആരംഭിച്ച ചടങ്ങുകൾ വൈകിട്ട് 3 വരെ നീളും. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ബലിതർപ്പണത്തിനായി എത്തിയ ജനസാഗരമാണ് കാണാൻ കഴിയുന്നത്.
ആലുവ മണപ്പുറത്തും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പെരിയാർ തീരത്ത് ഒരുക്കിയ 40 താൽക്കാലിക ബലിത്തറകളിൽ പുലർച്ചെ തന്നെ തർപ്പണം ആരംഭിച്ചു. ഭക്തർക്കായി രാത്രി 12 മണി മുതൽ കൊച്ചി മെട്രോ പ്രത്യേക സർവീസ് നടത്തിയിരുന്നു. കഴിഞ്ഞ രണ്ടു ദിവസം മഴ മാറിനിന്നതിനാൽ മണപ്പുറത്തെ ചെളി ഒതുങ്ങിയത് ഭക്തർക്ക് ഏറെ ആശ്വാസമായി. ക്ഷേത്ര ദർശനത്തിനായി ഒരേസമയം 500 പേർക്കു വരി നിൽക്കാവുന്ന പന്തൽ ഇവിടെ ഒരുക്കിയിട്ടുണ്ട്. മണപ്പുറത്തെ നടവഴികൾ ബാരിക്കേഡ് കെട്ടി തിരിച്ചിട്ടുണ്ട്. പുഴയിൽ ഇറിഗേഷൻ വകുപ്പ് ജലനിരപ്പ് ക്രമീകരിച്ചിട്ടുണ്ടെങ്കിലും അടിയൊഴുക്ക് ശക്തമായതിനാൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിച്ചേ ഇറങ്ങാവൂ എന്ന് മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മോശമായാൽ പുഴയോരത്തുനിന്നു ബലിതർപ്പണം മുകളിലേക്ക് മാറ്റാനുള്ള ബദൽ സംവിധാനങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരം തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം, വർക്കല പാപനാശം എന്നിവിടങ്ങളിലും പുലർച്ചെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവയ്ക്ക് പുറമെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഒട്ടേറെ ക്ഷേത്രങ്ങളിലും ബലിതർപ്പണത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

