കണ്ണൂർ: 52 ദിവസം നീണ്ടുനിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. വലനിറയെ പ്രതീക്ഷകളോടെ ശനിയാഴ്ച പുലർച്ചെ ബോട്ടുകൾ കടലിലിറക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് കണ്ണൂരിലെ മത്സ്യത്തൊഴിലാളികളും ബോട്ട് ഉടമകളും.
നിരോധനകാലയളവിൽ പരമ്പരാഗത മത്സ്യബന്ധനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ഇത് മത്സ്യലഭ്യത കുറയ്ക്കുകയും വിപണിയിൽ വില കുതിച്ചുയരാൻ കാരണമാവുകയും ചെയ്തിരുന്നു. നിരോധനം മാറി ബോട്ടുകൾ വീണ്ടും സജീവമാകുന്നതോടെ മത്സ്യവില കുറയുമെന്ന വലിയ പ്രതീക്ഷയിലാണ് ജനങ്ങൾ.
അഴീക്കൽ ഹാർബറിൽ ആകെയുള്ള 190-ഓളം ബോട്ടുകളിൽ നിലവിൽ രണ്ടെണ്ണം മാത്രമാണ് ശനിയാഴ്ച മത്സ്യബന്ധനത്തിന് ഇറങ്ങുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മറ്റ് ബോട്ടുകൾ ആഗസ്റ്റ് അവസാനത്തോടെയാകും കടലിലിറങ്ങുക. ഫിഷിംഗ് ബോർഡ് ഉൾപ്പെടെ പെയിന്റ് ചെയ്തും, ഇന്ധനവും ഐസും നിറച്ചും ബോട്ടുകൾ പൂർണ്ണ സജ്ജമാക്കിയിട്ടുണ്ട്.
ട്രോളിംഗ് നിരോധന സമയത്ത് നാട്ടിലേക്ക് പോയ തൊഴിലാളികൾ തിരിച്ചെത്തി തുടങ്ങിയതായി അഴീക്കൽ ഹാർബറിലെ കൈരളി ബോട്ട് ഉടമ ഷറഫുദ്ദീൻ പറഞ്ഞു. തമിഴ്‌നാട് രാമേശ്വരം സ്വദേശികളാണ് കൂടുതലും ഇവിടെ ജോലിക്കുള്ളത്. ജി.പി.എസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിക്കഴിഞ്ഞു. കണവ, കൂന്തൽ, കിളിമീൻ, തളയൻ തുടങ്ങി കയറ്റുമതി സാധ്യതയുള്ള മത്സ്യങ്ങൾ കൂടുതലായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

