തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിച്ച സംഭവത്തിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഫയർഫോഴ്സ് മേധാവി നിതിന് അഗര്വാള് വിരമിക്കുന്ന ഒഴിവിലേക്ക് ഡി.ജി.പി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അജിത്കുമാറിനെതിരെയുള്ള സർക്കാരിന്റെ നിർണായക നടപടി. സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.
അജിത്കുമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരായ എസ്.ഐ.ടി അന്വേഷണ റിപ്പോർട്ട് ഡി.ജി.പി രവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിരുന്നു. സെക്രട്ടറി ഈ റിപ്പോർട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടിയുണ്ടായത്. കേസ് ഡയറി തിരുത്തിയെന്ന് പറയുന്ന സമയത്ത് താൻ വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ രക്ഷാദൗത്യ ചുമതലയിലായിരുന്നു എന്നാണ് എ.ഡി.ജി.പിയുടെ വിശദീകരണം. കൂടുതൽ സമയം അനുവദിക്കണമെന്ന എ.ഡി.ജി.പിയുടെ ആവശ്യം തള്ളിയാണ് ഡി.ജി.പി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്.
അജിത്കുമാർ നേരിട്ട് സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഓഫിസിലെ ഗ്രേഡ് എസ്.ഐമാർ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചുവെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിന് തെളിവായി വാട്സ്ആപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ട് അടക്കം അന്വേഷണസംഘം സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഡി.ജി.പി പ്രൊമോഷൻ നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പുതിയ നടപടിയോടെ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം പൂർണ്ണമായും അനിശ്ചിതത്വത്തിലായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

