കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജ് ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതി ഡോ. എം.കെ. റാമിനെ അറസ്റ്റുചെയ്തതിൽ അന്വേഷണസംഘത്തിന് ഗുരുതരവീഴ്ചയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിൽ ക്രൈംബ്രാഞ്ച് പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.
ഐ.ജി. അജിതാബീഗം മേൽനോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡിവൈ.എസ്.പി. ജീവൻ ജോർജായിരിക്കും അന്വേഷണ ഉദ്യോഗസ്ഥൻ. അറസ്റ്റ് നടപടിക്രമം പാലിക്കാത്തതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അടുത്തദിവസംതന്നെ അന്വേഷണ റിപ്പോർട്ട് കൈമാറണമെന്നാണ് നിർദേശം. നിലവിൽ നിതിൻ രാജിന്റെ മരണത്തിൽ ലോൺആപ്പ് വഴിയുള്ള പീഡനം അന്വേഷിച്ചിരുന്നത് ജീവൻ ജോർജാണ്.
റിപ്പോർട്ട് തേടിയെന്ന് മന്ത്രി ചെന്നിത്തല
കൊച്ചി: ഡോ. റാമിനെ അറസ്റ്റുചെയ്ത സംഭവത്തിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ഉത്തരമേഖല ഐ.ജി. പുട്ട വിമലാദിത്യയോട് റിപ്പോർട്ട് തേടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന കുടുംബത്തിന്റെ പരാതി പരിഗണിച്ചാണ് പുതിയസംഘത്തെ നിയോഗിച്ചത്.
കേസിൽ പോലീസിന് വീഴ്ചസംഭവിച്ചില്ലെന്നാണ് മനസ്സിലാക്കുന്നത്. അറസ്റ്റിൽ സംഭവിച്ചത് എന്തെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. റാമിനെ വിട്ടയച്ചതെങ്ങനെ? ക്രൈംബ്രാഞ്ചിന്റെ ‘സാങ്കേതിക തകരാർ’ െഎ.ജി. അന്വേഷിക്കും
തലശ്ശേരി: ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാൻ അനുമതിതേടി അന്വേഷണസംഘം എസ്.സി.–എസ്.ടി. പ്രത്യേക കോടതിയിൽ ജഡ്ജി എസ്. മനോജ് മുമ്പാകെ ഹർജി നൽകി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. സുധീർ കല്ലൻ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ മുഖേനയാണ് ഹർജി നൽകിയത്.
സംസ്ഥാനത്ത് വലിയ ചർച്ചയായ കേസാണെന്നും കൂടുതൽ തെളിവ് ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നും അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യമാണെന്നും ഹർജിയിൽ പറഞ്ഞു.
പ്രതിയുടെ വാദമുഖം സെഷൻസ് കോടതി മുതൽ സുപ്രീംകോടതി വരെ അംഗീകരിച്ചിട്ടില്ല. ഒളിവിൽ കഴിഞ്ഞത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഹർജിയിൽ പറഞ്ഞു. ഹർജി കോടതി വ്യാഴാഴ്ച പരിഗണിക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

