ചൊക്ലി: പെരിങ്ങത്തൂരിൽ വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടിയ പൊലീസ്, മൂന്ന് യുവാക്കളെ എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തു. കല്ലാച്ചി കായലക്കണ്ടിയിൽ എ.കെ. വിജിൽ (27), വളയം പട്ടാണിയിൽ ടി. അഭിലാഷ് (39), കോഴിക്കോട് അടക്കാക്കുന്നുമ്മൽ കെ.കെ. ഷിജിത്ത് (37) എന്നിവരെയാണ് ചൊക്ലി സബ് ഇൻസ്പെക്ടർ ആർ. രാഗേഷും സംഘവും അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 1.25 ഗ്രാം മയക്കുമരുന്ന് കണ്ടെടുത്തു.
വ്യാഴാഴ്ച രാത്രി എസ്.ഐ.യും സംഘവും പെരിങ്ങത്തൂർ പാലത്തിന് സമീപം ലോ ആൻഡ് ഓർഡർ പട്രോളിങ്ങും വാഹന പരിശോധനയും നടത്തുന്നതിനിടെയാണ് സംഭവം. ഇരിങ്ങണ്ണൂർ ഭാഗത്തുനിന്ന് ചൊക്ലി ഭാഗത്തേക്ക് വന്ന പിക്കപ്പ് വാൻ കൈകാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ നിർത്താതെ പോവുകയായിരുന്നു. പൊലീസ് വാഹനം പിന്തുടർന്നതോടെ ഗുരുജിമുക്കിനടുത്ത ചെറിയ റോഡിലേക്ക് വാഹനം കയറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രാത്രി 10.25-ഓടെ തളിക്കുളത്ത് വെച്ച് പൊലീസ് ഇവരെ തടഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിറകെയോടി പിടികൂടുകയായിരുന്നു. ഇവർ സ്വന്തം ഉപയോഗത്തിനായി സൂക്ഷിച്ചതാണ് മയക്കുമരുന്ന് എന്നാണ് പ്രാഥമിക നിഗമനം. എൻ.ഡി.പി.എസ്. നിയമപ്രകാരം കേസെടുത്ത പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

