സ്പെഷ്യൽ ഡെസ്ക്: ഇതിഹാസങ്ങൾ പെരുങ്കളിയാട്ടം അവസാനിപ്പിച്ചിറങ്ങിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ അയാള്ക്കൊരു കസേര ലഭിച്ചു. അത് വീണുകിട്ടിയതോ, ആരെങ്കിലും ദാനം ചെയ്തതോ ആയിരുന്നില്ല; ഹൈദരാബാദും ഡർബനും ജോഹന്നാസ്ബർഗും ഒറ്റയ്ക്ക് കീഴടക്കി സഞ്ജു സാംസൺ എന്ന പോരാളി വെട്ടിപ്പിടിച്ചതായിരുന്നു. പക്ഷേ, സകല അർഹതയുമുണ്ടായിട്ടും ഒരു ‘രാജകുമാരന്’ വേണ്ടി സഞ്ജുവിന് അരികിലേക്ക് മാറിനിൽക്കേണ്ടി വന്നു. കാണിയെപ്പോലെ, നിശബ്ദനായി… അതായിരുന്നു തീരുമാനം. kannadiparamba ഓൺലൈൻ
അഹമ്മദാബാദിലെ വിധിനിർണ്ണയം
പുതിയ രാജകുമാരനെ അംഗീകരിക്കാൻ രാജ്യം മടിച്ചുനിന്ന 100 ദിവസങ്ങൾ. ഒടുവിൽ ‘വൺ ലാസ്റ്റ് ചാൻസ്’ എന്ന നിലയിൽ അഹമ്മദാബാദിൽ ഒരു രാത്രി സഞ്ജുവിനെ തേടിയെത്തി. പരാജയപ്പെട്ടാൽ ഒരുപക്ഷേ എന്നെന്നേക്കുമായി ഓരത്തേക്ക് തള്ളപ്പെടാവുന്ന രാത്രി. സമ്മർദ്ദം ഓരോ പന്തിലും പൊടിഞ്ഞിറങ്ങിയ ആ രാത്രിയെ സഞ്ജു തന്റെ ബാറ്റ് കൊണ്ട് കീഴടക്കി. 22 പന്തുകൾ, 37 റൺസ്. ആ ഇന്നിങ്സ് വെറും റൺസുകളായിരുന്നില്ല, തന്റെ സിംഹാസനം തിരിച്ചുപിടിക്കാനുള്ള കരുത്തുറ്റ പ്രഖ്യാപനമായിരുന്നു.kannadiparamba ഓൺലൈൻ
സിംഹാസനത്തിൽ നിന്ന് ‘രാജകുമാരൻ’ താഴേക്ക്
ദാനം കിട്ടിയ 15 ഇന്നിങ്സുകൾക്കൊടുവിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ സിംഹാസനത്തിൽ നിന്ന് ശുഭ്മാൻ ഗില്ലിനെ താഴെയിറക്കാൻ ടീം മാനേജ്മെന്റ് നിർബന്ധിതരായിരിക്കുന്നു. നീതിനിഷേധത്തിന്റെയും അവഗണനയുടെയും വരമ്പുകൾ താണ്ടി സഞ്ജു തന്റെ അർഹതപ്പെട്ട സ്ഥാനം തിരിച്ചുപിടിച്ചു. ലോകകപ്പ് ടീമിൽ നിന്ന് ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കുമ്പോൾ സൂര്യകുമാർ യാദവിനും സെലക്ടർമാർക്കും വ്യക്തമായ ഉത്തരമുണ്ടായിരുന്നു—മെറിറ്റ്!kannadiparamba ഓൺലൈൻ
കണക്കിലെ കളിയിൽ സഞ്ജു ബഹുദൂരം
പവർപ്ലേയിൽ ഇന്ത്യക്ക് ഏറ്റവുമധികം മുൻതൂക്കം നൽകുന്ന സഞ്ജു-അഭിഷേക് കോമ്പിനേഷനെ അവഗണിക്കാൻ ഇന്ത്യക്ക് കഴിയില്ലായിരുന്നു.
• സ്ട്രൈക്ക് റേറ്റ്: 180-നോടടുത്ത് സ്ട്രൈക്ക് റേറ്റുള്ള സഞ്ജുവിന് മുന്നിൽ 138-ൽ കിതയ്ക്കുന്ന ഗില്ലിന് വഴിമാറേണ്ടി വന്നു.
• സെഞ്ചുറികൾ: ദക്ഷിണാഫ്രിക്കൻ മണ്ണിൽ രണ്ട് സെഞ്ചുറികൾ നേടി ചരിത്രം കുറിച്ച സഞ്ജുവിന്റെ ഫോം ലോകകപ്പിൽ ഇന്ത്യക്ക് അനിവാര്യമാണ്.
ജിതേഷ് ശർമ്മ പുറത്താവുകയും ഇഷാൻ കിഷൻ ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്തപ്പോൾ, വിക്കറ്റ് കീപ്പറായും ഓപ്പണറായും സഞ്ജു തന്നെയാകും ഇന്ത്യയുടെ തുറുപ്പുചീട്ട്.
പൊളിച്ചെഴുതിയ കൂട്ടുകെട്ടും ബി.സി.സി.ഐയുടെ പരീക്ഷണവും
2024 ഒക്ടോബറിലാണ് സഞ്ജു ഇന്ത്യൻ ട്വന്റി-20 ടീമിന്റെ ഓപ്പണറാകുന്നത്. ഒക്ടോബർ-നവംബർ മാസങ്ങളിലായി അഞ്ച് ഇന്നിങ്സുകളിൽ നിന്ന് മൂന്ന് സെഞ്ചുറികൾ അടിച്ചുകൂട്ടി സഞ്ജു ലോകത്തെ ഞെട്ടിച്ചു. അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യയുടെ ഏറ്റവും മാരകമായ ഓപ്പണിങ് സഖ്യമായി സഞ്ജു-അഭിഷേക് കൂട്ടുകെട്ട് മാറി. എന്നാൽ, മൂന്ന് ഫോർമാറ്റിലും ഒരൊറ്റ നായകനെ കൊണ്ടുവരാനുള്ള ബി.സി.സി.ഐയുടെ നീക്കം സഞ്ജുവിന് തിരിച്ചടിയായി.
ടെസ്റ്റ്, ഏകദിന നായകനായ ശുഭ്മാൻ ഗില്ലിനെ ഏഷ്യാ കപ്പ് ടീമിൽ വൈസ് ക്യാപ്റ്റനാക്കി ഉൾപ്പെടുത്തിയതോടെ മിന്നും ഫോമിലായിരുന്ന സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തുനിന്ന് തഴഞ്ഞു. ഗില്ലിനെ പ്രതിഷ്ഠിക്കാൻ വേണ്ടി മാത്രം ക്ലിക്കായി നിന്ന സഞ്ജു-അഭിഷേക് സഖ്യം പൊളിച്ചെഴുതിയതിനെതിരെ അന്ന് വലിയ വിമർശനങ്ങളാണ് ഉയർന്നത്.
അടിച്ചേൽപ്പിച്ച മാറ്റവും തിരിച്ചടിയും
ഓസീസിനെതിരായ പരമ്പരയിൽ ഗില്ലിന്റെ തിരിച്ചുവരവോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായി. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങേണ്ടി വന്ന മലയാളി താരത്തിന് പല മത്സരങ്ങളിലും തിളങ്ങാനായില്ല. ഓസീസിനെതിരായ രണ്ടാം ടി20-യിൽ വൺഡൗണായി ഇറങ്ങി രണ്ട് റൺസിന് പുറത്തായതോടെ സഞ്ജുവിന് ടീമിലെ സ്ഥാനം തന്നെ നഷ്ടമായി. പകരം ജിതേഷ് ശർമയാണ് ഗ്ലൗസണിഞ്ഞത്.
എന്നാൽ, ഓപ്പണർക്കൊത്ത പ്രകടനം കാഴ്ചവെയ്ക്കാൻ ഗില്ലിന് സാധിച്ചില്ലെന്ന് മാത്രമല്ല, ഒരു ബാറ്ററെന്ന നിലയിൽ താരം പൂർണ്ണ പരാജയമാകുന്നതാണ് പിന്നീട് കണ്ടത്. ഇതോടെ മൂന്ന് ഫോർമാറ്റിലും ഗില്ലിനെ നായകനാക്കാനുള്ള ബി.സി.സി.ഐയുടെ നീക്കത്തിന് തിരിച്ചടി നേരിട്ടു. ഒടുവിൽ ഗില്ലിനെ ടി20 ഫോർമാറ്റിൽ നിന്ന് തന്നെ താൽക്കാലികമായി മാറ്റാൻ സെലക്ഷൻ കമ്മിറ്റി നിർബന്ധിതരായി.
ഇനിയാണ് സഞ്ജു യുഗം
ഇന്ത്യൻ ക്രിക്കറ്റിലെ മറ്റാരേക്കാളും വലിയ അരക്ഷിതാവസ്ഥകളെ നേരിട്ടവൻ, എട്ടാം നമ്പറിൽ വരെ ബാറ്റിംഗിന് ഇറങ്ങേണ്ടി വന്നവൻ… എല്ലാ അവഗണനകളെയും അഹമ്മദാബാദിലെ ആ 22 പന്തുകൾ കൊണ്ട് അവൻ ചവറ്റുകുട്ടയിലെറിഞ്ഞു. അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായി, ഗ്ലൗസണിഞ്ഞ് വിക്കറ്റിന് പിന്നിൽ ചോരാത്ത കൈകളുമായി സഞ്ജു വരുന്നു.
ഇന്ത്യൻ ക്രിക്കറ്റിന്റെ സമവാക്യങ്ങൾ തിരുത്തിയെഴുതിയ പുല്ലുവിളക്കാരൻ ലോകകപ്പിന്റെ വലിയ വേദിയിലേക്ക് പാഡണിയുന്നു. സഞ്ജു, ഇറ്റ്സ് ടൈം!
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

