തളിപ്പറമ്പ് ; പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിന് പോക് സോ
കേസിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും. ജീവപര്യന്തത്തിനു പുറമേ 12 വർഷം തടവും കൂടി പ്രതി ശിക്ഷ അനുഭവിക്കണം. യുവാവിന്റെ അമ്മയായ രണ്ടാം പ്രതിക്ക് ഒരു വർഷം തടവും 1,000 രൂപ പിഴയും കോടതിചുമത്തി. ഒന്നാം പ്രതി ചേപ്പറമ്പ് പയറ്റുംചാൽ നെടിയേങ്ങ ചേമ്പലകുന്നേൽ സി.ജെ. ജിബിൻ (24), മാതാവ് മിനി ജോസ് (49) എന്നിവരെയാണ് തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജ് ആർ. രാജേഷ് ശിക്ഷിച്ചത്.
2022 ജനുവരി 22 ന് ആണ് കേസിനാസ്പദമായ സംഭവം. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 17 കാരിയെ യുവാവ് കാറിൽ കടത്തിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. പിറ്റേന്നു രാവിലെ ജിബിന്റെ മാതാവ് മിനി ജോസ്, ജിബിന്റെ പിതാവിന്റെ അമ്മയായ മൂന്നാം പ്രതി മേരി ദേവസ്യ (79), നാലാം പ്രതിയായ ജിബിന്റെ പിതാവ് സി.ഡി. ജോസ് (54) എന്നിവർ ചേർന്ന് പെൺകുട്ടിയെ മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. അന്നത്തെ ചെറുപുഴ എസ്.ഐ.എം. പി.ഷാജിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തുടരന്വേഷണം നടത്തിയ ഡിവൈ.എസ്പി കെ. ഇ. പ്രേമചന്ദ്രനാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇതിൽ മൂന്ന്, നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. പോക്സോ, എസ്‌സി/എസ്ടി വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറിമോൾ ജോസ് ഹാജരായി