ഓൺലൈൻ ഓഹരിത്തട്ടിപ്പ്: 38 ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

kpaonlinenews

തളിപ്പറമ്പ്: ഷെയര്‍മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ ലാഭം കിട്ടുമെന്ന് പ്രലോഭിപ്പിച്ച് കൈതപ്രം സ്വദേശിയുടെ 38 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയെ  കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനുജ് പലിവാളിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സ്‌ക്വാഡ് രാജസ്ഥാനില്‍ നിന്നും അറസ്റ്റ് ചെയ്തു.ജയ്പൂര്‍ ജോഡ് വാര കര്‍ധാനി പ്രൈമം പ്രതാപ് സര്‍ക്കിള്‍ പ്ലോട്ട് 154 ലെ പരമറാമിന്റെ മകന്‍ കമലേഷ്(20)നെയാണ് പിടികൂടിയത്.

റൂറല്‍ അഡീഷണല്‍ എസ്.പി കെ.എസ്.ഷാജിയുടെ നിര്‍ദ്ദേശത്തിലുള്ള പോലീസ് സംഘം ഒരാഴ്ച്ചയോളം രാജസ്ഥാനില്‍ ക്യാമ്പ് ചെയ്താണ് ജൂണ്‍-14 ന് അജ്മീറിന് സമീപം കിഷന്‍ഗഞ്ച് എന്ന സ്ഥലത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ പിടികൂടിയത്.ചൊവ്വാഴ്ച്ച പയ്യന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.പരിയാരം പാണപ്പുഴ കൈതപ്രത്തെ നവരംഗം വീട്ടില്‍ യു. കുഞ്ഞിരാമന്റെ(61) പണമാണ് നഷ്ടപ്പെട്ടത്.

ജെഫ്രീസ് വെല്‍ത്ത് മള്‍ട്ടിപ്ലിക്കേഷന്‍ സെന്റര്‍ 134 എന്ന വാട്സ് ആപ്പ് ഗ്രൂപ്പ് വഴി പരിചയപ്പെട്ട ജൂലിയ ജെഫിന്‍ എന്ന വ്യക്തി ജൂലിയ സ്റ്റെറിന്‍ എന്ന സൈറ്റ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് അതുവഴി നിര്‍ദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് 2024 മെയ്-9 മുതല്‍ ജൂണ്‍ 5 വരെയുള്ള ഒരുമാസക്കാലമാണ് കുഞ്ഞിരാമന്‍ പണം നിക്ഷേപിച്ചത്.എന്നാല്‍ നിക്ഷേപിച്ച തുകയോ ലാഭവിഹിതമോ ലഭിക്കാത്തതിനെ തുടര്‍ന്ന് 2024സപ്തംബര്‍ 16 നാണ് പരിയാരം പോലീസില്‍ പരാതി നല്‍കിയത്.

തട്ടിപ്പിന് പിന്നില്‍ അന്താരാഷ്ട്ര ബന്ധമുള്ള കണ്ണികള്‍ ഉണ്ടെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് കേസ് റൂറല്‍ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയത്.ഇവരുടെ അന്വേഷണത്തിനിടയില്‍ തട്ടിപ്പ് നടത്തിയവരില്‍ നിന്ന് 47,000 രൂപ കുഞ്ഞിരാമന് തിരികെ ലഭിച്ചിരുന്നു.
സൈബര്‍ സെല്‍ എസ്.ഐ സൈബുകുമാര്‍, എ.എസ്.ഐ മുഹമ്മദ് റഷീദ്, സീനിയര്‍ സി.പി.ഒമാരായ പി.പി.സിയാദ്, സി.പി.ദില്‍ജിത്ത് എന്നിവരാണ് രാജസ്ഥാനില്‍ ക്യാമ്പ് ചെയ്ത് പ്രതിയെ പിടികൂടിയത്.

Share This Article
error: Content is protected !!