പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ്: കണ്ണൂർ ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചില്ല

kpaonlinenews

പ്ലസ് വൺ രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്പോഴും കണ്ണൂർ ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിച്ചില്ല. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്കടക്കം പട്ടികയ്ക്ക് പുറത്താണ്. നിലവിലെ കണക്ക് അനുസരിച്ച് മൂന്നാം അലോട്ട്മെന്റ് പൂർത്തിയായാലും പതിനായിരത്തോളം വിദ്യാർത്ഥികൾ വലിയ പണം മുടക്കി മാനേജ്മെന്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും.

പത്താം ക്ലാസിൽ മുഴുവൻ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മയ്യിൽ ഗവ ഹയർസെക്കൻഡറി സ്കൂളിലെ ലിയോൺ കെ ബൈജു എന്ന വിദ്യാർത്ഥിയാണിത്. നഴ്സിങ് പഠനമാണ് ലക്ഷ്യമെന്നതുകൊണ്ട് സയൻസ് ഗ്രൂപ്പ് എടുക്കാൻ തീരുമാനിച്ചു. മയ്യിൽ ഉൾപ്പടെ അഞ്ച് സ്കൂളുകൾ അപേക്ഷയിൽ ചേർത്തു. രണ്ട് അലോട്ട്മെന്റ് പൂർത്തിയായിട്ടും ലിയോൺ പട്ടികയ്ക്ക് പുറത്താണ്. മൂന്നാമത്തെ അലോട്ട്മെന്റ് ലിയോണിന്റെ മുന്നിലുള്ള ഭാഗ്യപരീക്ഷണം മാത്രമാണ്.

വലിയ തുക നൽകി മാനേജ്മെന്റ് ക്വാട്ട ആശ്രയിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ലിയോണിന്റെ രക്ഷിതാക്കൾ.ജില്ലയിൽ 37988 പേരാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകിയത്. സർക്കാർ, എയ്ഡഡ് മേഖലയിലായി കണ്ണൂർ ജില്ലയിൽ ആകെയുള്ളത് 28780 സീറ്റുകൾ മാത്രം. രണ്ടാംഘട്ട അലോട്ട്മെന്റ് പൂർത്തിയാകുമ്പോൾ 20372 പേർക്ക് പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ചു. ഇനിയുള്ളത് 8408 സീറ്റുകൾ. ആ സീറ്റുകളിൽ പ്രവേശനം പൂർത്തിയാക്കിയാൽ പോലും ജില്ലയിൽ 9208 വിദ്യാർത്ഥികൾ പട്ടികയ്ക്ക് പുറത്താകും. അതായത് അത്രയും വിദ്യാർത്ഥികൾ തുടർ പഠനത്തിനായി മാനേജ്മെന്റ് സീറ്റുകളെ തേടി പോകേണ്ടിവരും.

Share This Article
error: Content is protected !!