കണ്ണീര്‍പ്പെയ്ത്തില്‍ കോറളായിയില്‍ ചീഞ്ഞടിഞ്ഞത് ലക്ഷങ്ങള്‍.  

Kannadiparamba online news

മയ്യില്‍:  കാര്‍ഷിക പെരുമയുടെ കദളീവനമായ കോറളായിയിലെ കര്‍ഷകര്‍ക്കിപ്പോള്‍ മൗനവും അടക്കാനാവാത്ത ദുഖവും.  മെയ് പകുതിയോടെയെത്തിയ കണ്ണീര്‍പ്പെയ്ത്തിലും കാറ്റിലും ഉലഞ്ഞില്ലാതായത് ഇവിടെയുള്ള നിരവധി കര്‍ഷക കുടുംബങ്ങളുടെ പ്രതീക്ഷകളും ഉപജീവനവുമാണ്.  പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് ഈ കൊച്ചു തുരുത്തിലുണ്ടായിട്ടുള്ളത്.  മെയ് അവസാനത്തോടെ ജില്ലയിലെ വിവിധ മാര്‍ക്കറ്റുകളിലെത്തേണ്ട കപ്പ, നേന്ത്രക്കുലകള്‍, വിവിധ നാടന്‍ വാഴപ്പഴങ്ങള്‍, കരിമ്പ് എന്നിവയാണ് പൂര്‍ണമായും നശിച്ചത്. പാരമ്പര്യ കര്‍ഷകനായ ഉസ്സന്‍ കോറളായി, കെ.ഷണ്‍മുഖന്‍, കെ. കണ്ണന്‍, അബ്ദുള്ള കടവത്ത്, കെ.ജനാര്‍ദ്ധനന്‍, കെ.ടി.അബ്ദുള്ള,  കെ.പി. അബ്ദുള്‍ റഹിമാന്‍, ടി.കെ. ഷമീമ, കെ.പി. മുബീന, ഇടച്ചേരിയന്‍ സരോജിനി, ഇ.കൗസല്യ, സോന സുരേന്ദ്രന്‍, ഹംസ കോറളായി തുടങ്ങി ഇരുപതിലധികം കര്‍ഷകരാണ് ഏറെ പ്രയാസത്തിലായിട്ടുള്ളത്. 

ഇല്ലാതായത് കോറളായി കപ്പയും വിത്തും. 

വേനല്‍ക്കാലത്ത് വെള്ളമൊഴിച്ച് വളര്‍ത്തിയ കോറളായി കപ്പയാണ് പൂര്‍ണമായും നശിച്ചില്ലാതായത്. കിലോ 20 രൂപക്കാണ് വിവിധയിടങ്ങളില്‍ നിന്നെത്തുന്ന കച്ചവടക്കാര്‍ കിഴങ്ങ് വാങ്ങിയിരുന്നത്.  നിലക്കാത്ത മഴ പെയ്തതോടെ  വയലില്‍ വെള്ളം കയറുകയും കിഴങ്ങ് ചീഞ്ഞു പോകുകയുമായിരുന്നു. വിത്തിനായി ഇവിടെയുള്ള മരച്ചീനിയുള്ള  ഒരു തണ്ടിന് മാത്രം 20 രൂപ ലഭിച്ചിരുന്നു.മഴ കനത്തതോടെ  തണ്ടില്‍ നിന്ന് മുളപൊട്ടിയതിനാല്‍ വിത്തുകൊള്ളിയും നശിച്ചതായാണ് കര്‍ഷകര്‍ പറയുന്നത്. ഇവിടെ ഒരു ചുവടില്‍ നിന്നു മാത്രം ഒന്‍പത് കിലോ വരെ കപ്പ ലഭിക്കും. പത്തേക്കറോളം വ്യാപിച്ചു കിടക്കുന്ന വയലുകളിലെ കൃഷിയാണ് നശിച്ചില്ലാതായത്.  അയ്യായിരത്തിലധികം വാഴകളും നശിച്ചിട്ടുണ്ട്.  ഇവിടെ ഒന്നാം വിള കൃഷിയിറക്കാനാകാത്തതിനാലാണ് കര്‍ഷകര്‍ കൂട്ടത്തോടെ മരച്ചീനി കൃഷിയലിറങ്ങുന്നത്. കപ്പയും പച്ചക്കറിയും കൃഷി ചെയ്ത്  മഴക്കാലത്തെ വറുതിക്കാലം കഴിച്ചു കൂട്ടുന്നവര്‍ക്കാണ് ഇക്കുറി മഴ കടുത്ത വിനയായിട്ടുള്ളത്. 

 കാലവര്‍ഷക്കെടുതിയില്‍ വ്യാപിച്ച കൃഷി നാശം ഇതാദ്യം
 

മുന്‍ വര്‍ഷങ്ങളില്‍ ഒറ്റപ്പെട്ട കൃഷി നാശം ഇവിടെയുണ്ടായിരുന്നെങ്കിലും തുരുത്തിലാകെ ദുരന്തമുണ്ടായത് ഇതാദ്യത്തെ അനുഭവമാണ്. 27 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തില്‍ പകുതിയോളം ഏറിയയിലുള്ള കപ്പ കൃഷിയാണ് നശിച്ചത്. കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ട സഹായധനം അനുവദിക്കണം. 
ജിനീഷ് ചാപ്പാടി, 
യുവ കര്‍ഷകന്‍, പ്രസിഡന്റ്, കോറളായി പാടശേഖര സമിതി.

കൃഷിയിലെ പ്രതീക്ഷ മങ്ങിതുടങ്ങി

കോറളായിയില്‍ പാരമ്പര്യമായി കാര്‍ഷിക വൃത്തി നടത്തിപ്പോരുന്ന കുടുംബത്തിലെ അംഗമാണ്. മൂന്നേക്കറിലായി നടത്തിയ വാഴ, കപ്പ, കവുങ്ങ് എന്നിവയാണ് കാറ്റില്‍ പൊലിഞ്ഞത്. ഇത്രയും കടുത്ത ദുരിതമുണ്ടായിട്ടും ഇവിടേക്ക് കൃഷി വകുപ്പില്‍ നിന്നോ ജനപ്രതിനിധികളോ എത്താത്തത് ആഘാതം ഇരട്ടിയാക്കുകയാണ്. കൃഷിയെ ആശ്രയിച്ചുള്ള പ്രതീക്ഷകള്‍ മങ്ങുകയാണ്. 
പി.പി. മമ്മു കോറളായി,
 മുതിര്‍ന്ന പാരമ്പര്യ കര്‍ഷകന്‍. 

ദുരിതാശ്വാസം അനുവദിക്കണം

കൃഷിനാശമുണ്ടായ കോറളായിയിലെ കര്‍ഷകര്‍ക്ക് ദുരന്ത സാഹചര്യം വിലയിരുത്തി അടിയന്തിര സഹായം ഉറപ്പാക്കണം. മുന്‍ വര്‍ഷങ്ങളിലും കൃഷി നാശം നേരിട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കാത്തതിനാല്‍ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. 
പ്രജീഷ് കോറളായി,
പൊതുപ്രവര്‍ത്തകന്‍.

കോറളായിയെ സംരക്ഷിക്കണം. 
 

കോറളായി തുരുത്തിലെ സാധാരണക്കാരുടെ ജീവിതത്തെ ഒന്നാകെ ബാധിച്ച കാര്‍ഷിക ദുരന്തത്തില്‍ നിന്ന്  സംരക്ഷണം ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ഉണ്ടാകണം. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന തുരുത്തിലെ ജനങ്ങളുടെ കാര്‍ഷിക സ്വപ്‌നങ്ങളാണ് പൊലിഞ്ഞിട്ടുള്ളത്. 

ടി.വി.അസ്സൈനാര്‍ കോറളായി, റിട്ട. അധ്യാപകന്‍,
സാമൂഹ്യപ്രവര്‍ത്തകന്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!