ചിറക്കൽ റെയിൽവേ സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകൾ നിർത്തി സ്റ്റേഷൻ ഒഴിവാക്കുന്ന അറിയിപ്പ് വന്നതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ കെ വി സുമേഷ് എം.എൽ.എയും ജനപ്രതിനികളും ഗ്രാമ പഞ്ചായത്ത് ഭാരവാഹികളും റസിഡൻ്റ്സ് അസോസിയേഷൻ ഭാരവാഹികളും റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. എം.എൽ.എ സ്റ്റേഷനിലെ ഹാൾട്ട് ഏജൻ്റുമാരുമായി സംസാരിച്ചു.
പാസഞ്ചർ ട്രെയിനുകൾക്കുപോലും സ്റ്റോപ്പ് അനുവദിക്കാതെ സ്റ്റേഷൻ അടച്ചു പൂട്ടാൻ ഒരുങ്ങുന്നത് ചിറക്കലിനെ മാത്രം ആശ്രയിച്ചു യാത്ര ചെയ്യുന്ന സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുമെന്ന് കെ വി സുമേഷ് എംഎൽഎ പറഞ്ഞു.
വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാർ ചിറക്കലിൽ നിന്ന് പ്രതിദിനം യാത്ര ചെയ്യുന്നുണ്ട്. പൈതൃക നഗരിയായ ചിറക്കലിലെ റയിൽവേ സ്റ്റേഷൻ ചരിത്ര പ്രാധാന്യമുള്ള ഒന്നാണ്. ഇത് നിർത്തുന്നത് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും. അപ്രതീക്ഷിതമായ ഈ തീരുമാനത്തിൽ ജനങ്ങളെ സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ക്ഷേത്ര നഗരിയായ ചിറക്കലിലേക്ക് നിരവധി പേരാണ് വരികയും പോകുകയും ചെയ്യുന്നത്.
സ്റ്റേഷൻ നിലനിർത്തണമെന്നാണ് അവിടെയുള്ള നാട്ടുകാരും ലൈസൻസ് ഭാരവാഹികളും സ്ഥിരം യാത്രക്കാരും ആവശ്യപ്പെട്ടത്.
റയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നാളെ പാസഞ്ചർ ട്രെയിൻ നിർത്തുന്ന സമയത്ത് രാവിലെ 7.00 മണിക്ക് ചിറക്കൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ.ടി.സരള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജിഷ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതി, വൈസ് പ്രസിഡണ്ട് പി അനിൽകുമാർ, വാർഡ് മെമ്പർ സുജിത്ത്, എടക്കാടൻ രവീന്ദ്രൻ, പ്രമോദ് എന്നിവരും സന്ദർശനത്തിലുണ്ടായിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

