വഖഫ് ഭൂമി കൈയ്യേറാനുള്ള സർ സയ്യിദ് കോളേജ് ശ്രമം; ലീഗ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കണം: ബഷീർ കണ്ണാടിപ്പറമ്പ്

Kannadiparamba online news

കണ്ണൂർ: തളിപ്പറമ്പ് സർസയ്യിദ് കോളേജിന് പാട്ടത്തിന് നൽകിയ തളിപ്പറമ്പ് ജുമാ മസ്ജിദിൻ്റെ 21.53 ഏക്കറോളം വരുന്ന വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിട്ടുള്ള ആരോപണത്തിൽ നിന്ന് മുസ്‌ലിം ലീഗ് നേതൃത്വത്തിന് ഒഴിഞ്ഞ് മാറാനാവില്ല.അഭിഭാഷകരുടെ ഭാഗത്ത് നിന്ന് സംഭവിച്ച ക്ലറിക്കൽ അബദ്ധം മാത്രമാണെന്ന ലീഗ് ജില്ലാ പ്രസിഡൻ്റിൻ്റെ വിശദീകരണം കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. ചില ലീഗ് നേതാക്കളുടെ പണത്തോടുള്ള അത്യാർത്തിയാണ് വഖഫ് ഭൂമിവരെ കൈയ്യേറാൻ അവരെ പ്രേരിപ്പിക്കുന്നത്. സമുദായത്തെയും അണികളെയും വിഢികളാക്കുന്ന ഇത്തരം പണം തീനി നേതാക്കളെ പൊതുജനം തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡൻ്റ് ബഷീർ കണ്ണാടിപ്പറമ്പ് പ്രസ്താവനയിൽ പറഞ്ഞു.
പ്രഗൽഭരും സമുദായ സ്നേഹികളുമായ ജസ്റ്റിസ് വി ഖാലിദ്, സി കെ പി ചെറിയ മമ്മൂക്കേയി എന്നിവരെ പോലുള്ളവർ വിവാദങ്ങൾക്കിടയില്ലാത്ത വിധം സൂക്ഷമതയോടെ കൈകാര്യം ചെയ്ത വഖഫ് ഭൂമിയാണ് ലീഗ് നേതാക്കളായ ഇപ്പോഴത്തെ കോളേജ് ഭരണസമിതിയുടെ പിടിപ്പ് കേട് കാരണം വിവാദത്തിലായിരിക്കുന്നത്.
കാനന്നൂർ ഡിസ്ട്രിക്റ്റ് മുസ്ലിം എജ്യൂക്കേഷണൽ അസോസിയേഷൻ- CDMEA – ആണ് കോളേജിന് വേണ്ടി സ്ഥലത്തിനായി തളിപ്പറമ്പ് ജമാഅത് പള്ളിക്ക് 1964 ൽ അപേക്ഷ നൽകിയത്. 1967 ൽ വഖഫ് ബോർഡിൻ്റെ അനുമതിയോടെ 99 വർഷത്തെക്ക് ഭൂമി പാട്ടത്തിന് നൽകുകയും ചെയ്തു. എന്നാൽ പ്രസ്തുത ഭൂമിയാണ് വഖഫിൻ്റേതല്ലെന്ന വിചിത്ര നിലപാട് നിലവിലെ CDMEA ഭാരവാഹികൾ സ്വീകരിച്ചിരിക്കുന്നത്.
CDMEAയുടെ ഇപ്പോഴത്തെ പ്രസിഡന്റ് അഡ്വ. പി. മഹമൂദ് ലീഗ് ജില്ലാ കമ്മിറ്റി അംഗവും സെക്രട്ടറി മഹ്മൂദ് അള്ളാംകുളം കണ്ണൂർ ജില്ലാ സെക്രട്ടറിയും തളിപ്പറമ്പ് മുനിസിപ്പാലിറ്റിയുടെ മുൻ ചെയർമാനുമാണ്. ഇവരാണ് വഖഫ് ഭൂമിയിൽ അവകാശവാദം ഉന്നയിച്ച് തണ്ടപ്പേര് മാറ്റുകയും നികുതി അടക്കുകയും ചെയ്തത്. അത് കൊണ്ട് തന്നെ ലീഗ് സംസ്ഥാന നേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി വിശ്വാസികൾ പ്രക്ഷോഭ – നിയമപോരാട്ടം നടത്തുമ്പോഴാണ് ലീഗ് നേതാക്കൾ വഖഫ് ഭൂമി കൈയ്യേറാൻ രേഖകൾ ചമക്കാൻ തുനിയുന്നത്. ഇത് പ്രക്ഷോഭങ്ങളെ പിന്നിൽ നിന്ന് കുത്തുന്നതും ബിജെപി വാദത്തിന് ബലം നൽകുകയും ചെയ്യുന്നതാണ്. വഖഫ് ഭൂമി കൈയ്യേറാനുള്ള ലീഗ് ജില്ലാ നേതാക്കളുടെ ശ്രമം വെളിച്ചത്തായപ്പോൾ അതെല്ലാം അഭിഭാഷകരുടെ ക്ലറിക്കൽ അബദ്ധമാണെന്ന വാദം ഉയർത്തി രക്ഷപ്പെടാൻ ശ്രമിക്കുന്നത് അപഹാസ്യമാണ്. വഖഫ് നിയമ ഭേദഗതിക്കെതിരായി ലീഗ് നടത്തുന്ന സമരങ്ങൾ ആത്മാർത്ഥതയുള്ളതാണെങ്കിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ തയ്യാറാവുകയാണ് വേണ്ടത്. തളിപ്പറമ്പ് ജമാഅത്തിൻ്റെ ഖാദി സാദിഖലി തങ്ങളാണ്. പള്ളിയുടെ ഭരണ സമിതിയും ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലാണ്. കോളേജ് ഭരണ സമിതിയിലും ലീഗ് നേതാക്കളാണ് ഭരിക്കുന്നത്. ഈ സൗകര്യം മുതലെടുത്താണ് കോടികൾ വിലമതിക്കുന്ന വഖഫ് സ്വത്ത് കൈയ്യേറാൻ ലീഗ് ജില്ലാ നേതാക്കൾ ഭാരവാഹികളായ ഭരണ സമിതി തയ്യാറാവുന്നത്. കള്ളി വെളിച്ചത്തായപ്പോൾ കോളേജ് ഭൂമി വഖഫിൻ്റേത് തന്നെയാണെന്ന് പറഞ്ഞ് കൈ കഴുകി രക്ഷപ്പെടാനാണ് ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ശ്രമിക്കുന്നത്. വഖഫ് ഭൂമിയോട് തരിമ്പും ആത്മാർത്ഥ ബാക്കിയുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ ലീഗ് നേതൃത്വം തയ്യാറാവണമെന്നും ബഷീർ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!