കണ്ണൂർ: സാഹസിക വിനോദ സഞ്ചാരികൾക്കായി കാട്ടാമ്പള്ളിയിൽ തുടങ്ങിയ കയാക്കിംഗ് സെന്ററിന് പൂട്ടുവീണിട്ട് ഒരു മാസം. ബംഗളൂരു ആസ്ഥാനമായുള്ള മിഡ്ടൗൺ ഇൻഫ്രയായിരുന്നു സെന്റർ ഏറ്റെടുത്ത് നടത്തിയിരുന്നത്. ഇവർ നടത്തിപ്പിൽ നിന്ന് പിൻമാറിയതോടെയാണ് കയാക്കിംഗ് കേന്ദ്രത്തിന് പൂട്ടുവീണത്. ജലസാഹസിക വിനോദ മേഖലയിലെ പ്രമുഖ സ്ഥാപനമായ ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി ചേർന്ന് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലാണ് പദ്ധതി നടപ്പിലാക്കിയത്. രണ്ട് ഘട്ടങ്ങളിലായാണ് കയാക്കിംഗ് സെന്ററിന്റെ നിർമാണ പ്രവൃത്തികൾ നടന്നത്.
ആദ്യഘട്ടത്തിൽ 80,80,172 രൂപ ചെലവിൽ 200 ചതുരശ്ര മീറ്ററിൽ ഇരുനില കെട്ടിടവും പത്ത് സിംഗിൾ കയാക്ക്, 14 ഡബിൾ കയാക്ക് വഞ്ചികളും ഒരുക്കിയിരുന്നു. കെട്ടിടത്തിൽ കയാക്ക് സ്റ്റോർ, ടോയ്ലറ്റ് സൗകര്യം, അടുക്കള, കഫ്റ്റീരിയ എന്നിവയും ഉണ്ടായിരുന്നു. രണ്ടാംഘട്ടത്തിൽ ചുറ്റുമതിൽ പാർക്കിംഗ് ഏരിയ ഇന്റർലോക്കിംഗ്, ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി, എന്നിവ പൂർത്തിയാക്കി. ഒരു പെഡൽ ബോട്ട്, ഒരു സ്പീഡ് ബോട്ട്, നാല് കയാക്ക് വഞ്ചികൾ എന്നിവയും രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.കൊച്ചി കേന്ദ്രമായ വാപ്കോസാണ് നിർമണ പ്രവൃത്തികൾ നടത്തിയത്. ഇതോടൊപ്പം തുടങ്ങിയ റസ്റ്റോറന്റും കുട്ടികളുടെ പാർക്കുമെല്ലാം ഇപ്പോൾ പൂട്ടികിടക്കുകയാണ്. നടത്തിപ്പിനായി പുതിയ ആളുകളെ ഉടൻ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു.
കയാക്കിംഗ് പരിശീലന കേന്ദ്രം തുടങ്ങിയില്ല
കയാക്കിംഗ് സെന്ററോട് അനുബന്ധിച്ച് സാഹസിക വിനോദ സഞ്ചാരികൾക്കായി കയാക്കിംഗ് പരിശീലന കേന്ദ്രം തുടങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തുടക്കമായില്ല. കാട്ടാമ്പള്ളി പുഴയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് കയാക്കിംഗ് പരിശീലനം തുടങ്ങാൻ ഉദ്ദേശിച്ചിരുന്നത്. 1.8 കോടി രൂപ ചെലവിലായിരുന്നു നിർമാണം. പരിശീലന കേന്ദ്രം വന്നിരുന്നെങ്കിൽ കേരളത്തിലെ സർക്കാരിന്റെ കീഴിലുള്ള ആദ്യത്തെ കയാക്കിംഗ് പരിശീലന കേന്ദ്രത്തിന് തുടക്കമാവുമായിരുന്നു. ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സുമായി സഹകരിച്ച് കയാക്കിംഗ് സർട്ടിഫിക്കറ്റ് കോഴ്സുകൾ, ലൈഫ് സേവിംഗ് ടെക്നിക് കോഴ്സുകൾ, ഒളിമ്പിക് കയാക്ക് എന്നിവയാണ് പരിശീലന കേന്ദ്രത്തിൽ ഉൾപെടുത്താനിരുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

