മസ്കത്ത്: ഒമാന്റെ വടക്കൻ ഗവർണറേറ്റുകളിൽ ദുരിതം വിതച്ച് ശക്തമായ കാറ്റും മഴയും തുടരുന്നു. വാദിയിൽ അകപ്പെട്ട ഒരാളുടെ മൃതദേഹവും മറ്റൊരു സ്ത്രീയെ മരിച്ച നിലയിലും തിങ്കളാഴ്ച വടക്കൻ ശർഖിയ ഗവർണറേറ്റിൽനിന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അധികൃതർ കണ്ടെത്തി. ഇതോടെ മഴ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 14 ആയി. ശക്തമായ മഴയിലും തുടർന്നുണ്ടായ വാദിയിലും അകപ്പെട്ട് മലയാളിയുൾപ്പെടെ ഞായറാഴ്ച 12പേർ മരിച്ചിരുന്നു. പത്തനംതിട്ട അടുർ കടമ്പനാട് സ്വദേശി സുനിൽകുമാർ (55) ആണ് വടക്കൻ ശർഖിയ ഗവർണറേറ്റ് ബിദിയയിലെ സനയയ്യിൽ ഞായറാഴ്ച മരിച്ചത്. വാദി കുത്തിയൊലിച്ചതിനെ തുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്റെ മതിൽ തകർന്നാണ് അപകടം. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. മരിച്ച മറ്റുള്ളവർ സ്വദേശി പൗരൻമാരാണ്. ഇതിൽ ഒമ്പത് കുട്ടികളും ഉൾപ്പെടും.
അതേസമയം, മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. നിരവധിപേർ വാദിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ന്യൂനമർദത്തിന്റെ പശ്ചാതലത്തിൽ രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴക്കാണ് സാക്ഷ്യം വഹിക്കുന്നത്. പലയിടത്തും വാദികൾ നിറഞ്ഞൊഴുകുകയാണ്. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ച് കൊണ്ടിരിക്കുയാണെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

