മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടിയോളം രൂപയുടെ സ്വർണവുമായി മൂന്നു യാത്രക്കാർ പിടിയിൽ. ഇവരിൽനിന്ന് 2164 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്നലെ പുലർച്ചെ ദോഹയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കൊയിലാണ്ടി സ്വദേശി ഗിരീഷ്, ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ വയനാട് സ്വദേശി സിയാദ്, ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി മുഹമ്മദലി എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
മുഹമ്മദലിയിൽനിന്ന് 18 ലക്ഷം രൂപ വരുന്ന 285 ഗ്രാം സ്വർണമാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തി ലുള്ള സ്വർണം ജീൻസ് പാന്റ്സിന്റെ ഉൾഭാഗത്ത് പെയിന്റ് പോലെ തേച്ചുപിടിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. വയനാട് സ്വദേശി സിയാദിൽനിന്ന് 43 ലക്ഷം രൂപ വരുന്ന 679 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഇയാൾ ധരിച്ചിരുന്ന ഷൂസിനുള്ളിൽ ഒളിപ്പിച്ചാണ് കടത്തിയത്. 75 ലക്ഷം രൂപ വരുന്ന 1200 ഗ്രാം സ്വർണമാണ് കൊയിലാണ്ടി സ്വദേശി ഗിരീഷിൽ നിന്നും പിടികൂടിയത്. സ്വർണ ബിസ്കറ്റുകൾ യാത്രക്കാരന്റെ ട്രോളി ബാഗിന്റെ ഹാൻഡിലിലും മറ്റും ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.
പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു യാത്രക്കാരെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
കണ്ണൂരിൽ നിന്നെത്തിയ ഡിആർഐ ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെ കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. വയനാട് സ്വദേശി സിയാദിനെ ഡിആർഐയും മറ്റു രണ്ടു യാത്രക്കാരെ കസ്റ്റംസുമാണ് പിടികൂടിയത്.
വിമാനത്താവത്തിൽ ആധുനിക സ്കാനർ ഉൾപ്പെടെ സ്ഥാപിച്ചതിനാൽ സ്വർണക്കടത്ത് പിടികൂടുമെന്നതിനാൽ കുറച്ചു നാളുകളായി കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കുറഞ്ഞിരുന്നു. ഈ വർഷത്തെ ആദ്യത്തെ കേസാണിത്. പിടിയിലാ യവരെ കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തു.
കസ്റ്റംസ് അസി. കമ്മീഷണർ പി.സി. ചാക്കോ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക് കുമാർ, എസ്. പ്രണയ്, ഇൻസ്പെക്ടർമാരായ സജിത ജെന്നി, റെവി രഞ്ജൻ, നിതേഷ്, ഹവൽദാർ പെർത്തമ്പരൻ, ഓഫീസ് സ്റ്റാഫുമാരായ പവിത്രൻ, ധന്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

