പഠനത്തിലെന്നപോലെ കലാരംഗത്തും മികവുകാട്ടി കണ്ണൂർ. എസ്.എസ്.എൽ.സി. പരീക്ഷയിൽ കഴിഞ്ഞ മൂന്നുവർഷങ്ങളിൽ തുടർച്ചയായി സംസ്ഥാനത്ത് ഏറ്റവും ഉയർന്ന വിജയം നേടിയത് കണ്ണൂരായിരുന്നു. വിദ്യാഭ്യാസമേഖലയിലെന്നപോലെ കലാരംഗത്തും വൻ മുന്നേറ്റം നടത്താൻ സാധിച്ചത് കണ്ണൂരിന് അഭിമാനമായി.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കിരീടം ചൂടുന്നത് നാലാംതവണയാണ്. ഏറ്റവുമൊടുവിൽ കിരീടം നേടിയത് 22 വർഷംമുൻപ്.
ജില്ലാടിസ്ഥാനത്തിലുള്ള യുവജനോത്സവം കലാമാമാങ്കമായി അരങ്ങേറിത്തുടങ്ങിയ ശേഷം 1997 വരെ കാത്തിരിക്കേണ്ടിവന്നു കണ്ണൂരിന് കിരീടം സ്വന്തമാക്കാൻ. 1997 ജനുവരിയിൽ കൊച്ചിയിൽ നടന്ന യുവജനോത്സവത്തിൽ കണ്ണൂർ കിരീടം ചൂടി. 273 പോയിന്റോടെയായിരുന്നു കിരീടം. 254 പോയിന്റ് നേടിയ കോഴിക്കോടിനെ മറികടന്നാണ് ഒന്നാമതെത്തിയത്. അന്ന് കിരീടം ചൂടുമ്പോൾ മേളയുടെ 37 വർഷത്തെ ചരിത്രത്തിൽ റവന്യൂജില്ല എന്ന നിലയിൽ കണ്ണൂർ ആദ്യമായി നേട്ടം കൈയടക്കുകയായിരുന്നു. കണ്ണൂർ ജില്ലക്കാരനായ അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാരിൽനിന്ന് തങ്കക്കപ്പ് ഏറ്റുവാങ്ങുകയും ചെയ്തു. തൊട്ടടുത്ത വർഷം 1998-ൽ വീണ്ടും കിരീടം കണ്ണൂരിന്റെ പ്രതിഭകൾ നാട്ടിലേക്ക് കൊണ്ടുവന്നു.
284 പോയിന്റുള്ള തൃശ്ശൂരിനെ കടത്തിവെട്ടി 303 പോയിന്റുകളോടെയായിരുന്നു കണ്ണൂർ വിജയക്കൊടി നാട്ടിയത്. അത്തവണ കലാപ്രതിഭാപട്ടവും കൈയടക്കി കണ്ണൂർ അഭിമാനത്തിന്റെ മാറ്റുകൂട്ടി. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിലെ പി. ഷിജിത്ത് 53 പോയിന്റുകൾ നേടിയായിരുന്നു പ്രതിഭയുടെ താരത്തിളക്കം സ്വന്തമാക്കിയത്. ഷിജിത്തിന് പങ്കെടുത്ത അഞ്ചിനങ്ങളിലും ഒന്നാംസ്ഥാനമായിരുന്നു.
കിരീടം നേടിയ കണ്ണൂർ ടീമിന് ഇന്ന് ജില്ലാ പഞ്ചായത്ത് സ്വീകരണം നൽകും
ഉച്ചകഴിഞ്ഞ് ജില്ലാ അതിർത്തിയായ മാഹിപ്പാലത്തിനടുത്ത് വെച്ചാണ് സ്വർണക്കപ്പുമായി വരുന്ന സംഘത്തെ സ്വീകരിക്കുക.
തുടർന്ന് കണ്ണൂരിലേക്ക് തുറന്ന വാഹനത്തിൽ ആനയിക്കും. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വൈകിട്ട് അഞ്ചോടെ കണ്ണൂർ ടൗൺ സ്ക്വയറിൽ സ്വീകരണ സമ്മേളനം. ടീമിനെയും അണിയറ പ്രവർത്തകരെയും ജില്ലാ പഞ്ചായത്ത് അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

