പത്തനംതിട്ട: ഇരവിപേരൂരിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ കിണറ്റിൽ വീണ് യുവാവ് മരിച്ചു. ഇരവിപേരൂർ കുളക്കാട് വീട്ടിൽ ജൂവൽ (34) ആണ് മരിച്ചത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ ജോജോ ജോൺ, വൈശാഖ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാവിലെ 11 മണിയോടെ ഇരവിപേരൂർ ഒ.ഇ.എം. പബ്ലിക് സ്കൂളിന് സമീപമായിരുന്നു സംഭവം. ജൂവലും കൂട്ടുകാരായ ജോജോയും വൈശാഖും കിണറ്റിൻകരയിൽ സംസാരിച്ചുനിൽക്കുന്നതിനിടെ തർക്കമുണ്ടാകുകയും പിടിച്ചുതള്ളലിനൊടുവിൽ ജൂവലും ജോജോയും കിണറ്റിലേക്ക് വീഴുകയുമായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. വൈശാഖ് വിവരമറിയിച്ചതനുസരിച്ച് അഗ്നിരക്ഷാസേന സ്ഥലത്തെത്തുമ്പോഴേക്കും ജോജോ കിണറ്റിൽനിന്ന് കരയ്ക്ക് കയറിയിരുന്നു. തുടർന്ന് സേനാംഗങ്ങൾ ജൂവലിനെ പുറത്തെടുത്ത് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറിന്റെ കെട്ടിലിരിക്കുമ്പോൾ അബദ്ധത്തിൽ വീണതാണെന്ന ജോജോയുടെ മൊഴി തിരുവല്ല പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളെ ഉടൻതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവസ്ഥലത്തുനിന്നു മുങ്ങിയ വൈശാഖിനെയും പിന്നീട് പിടികൂടി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുത്താനാകൂ എന്ന് പോലീസ് അറിയിച്ചു. ജോൺ വർഗീസ്, ലിസി എന്നിവരാണ് മരിച്ച ജൂവലിന്റെ മാതാപിതാക്കൾ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

