തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതി നേരിടുമ്പോൾ സത്കാരത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ടും ഹെലികോപ്റ്റർ ഉപയോഗിച്ചതിനെക്കുറിച്ചുമുള്ള വിവാദങ്ങൾക്ക് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. താൻ ഭക്ഷണം കഴിച്ചു എന്ന പേരിൽ മാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ അതീവഹീനവും മര്യാദകേടുമാണെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ അഞ്ചു മണി മുതൽതന്നെ മന്ത്രിമാരെയും കളക്ടർമാരെയും ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നു. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് താൻ ഭക്ഷണം കഴിച്ചത്. 2018-ലെ പ്രളയകാലത്ത് അന്നത്തെ മുഖ്യമന്ത്രി നിരാഹാരമായിരുന്നു എന്ന് തനിക്കറിയില്ലായിരുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
ഓരോ മൂന്നു മണിക്കൂർ കൂടുമ്പോഴും വിവരങ്ങൾ കൈമാറുന്നുണ്ടെങ്കിലും, ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾ കാണാതെ താൻ ഭക്ഷണം കഴിച്ചത് മാത്രം വാർത്തയാക്കുന്നത് എന്ത് ഔചിത്യമാണെന്ന് മുഖ്യമന്ത്രി ചോദിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ മുൻപ് 75,000-ത്തോളം ആളുകളെ താമസിപ്പിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള ആളാണ് താൻ. ദുരന്തമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നത് ശരിയല്ല. ആറന്മുളയിലെ ക്യാമ്പിൽ സൗകര്യങ്ങൾ കുറവാണെന്ന് പരാതിപ്പെട്ട സ്ത്രീ, ഒരു രാഷ്ട്രീയ പാർട്ടിയുടെ ഏരിയ സെക്രട്ടറിയുടെ നിർബന്ധത്തിന് വഴങ്ങിയാണ് അങ്ങനെ പറഞ്ഞതെന്ന് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ
താൻ ഹെലികോപ്റ്റർ ഉപയോഗിച്ചത് വ്യക്തിപരമായ ആവശ്യങ്ങൾക്കല്ലെന്നും, കൊച്ചിയിലെത്തിയ ഒരു ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിനെ കണ്ട് സംസ്ഥാനത്തേക്ക് നിക്ഷേപം കൊണ്ടുവരുന്നതിനായുമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി 25 മണിക്കൂർ സൗജന്യമായി പറക്കാൻ കരാറുള്ള ഹെലികോപ്റ്ററാണ് ഉപയോഗിച്ചത്. ഇതിലൂടെ സർക്കാരിന് ഒരു രൂപയുടെ പോലും അധികച്ചെലവ് ഉണ്ടായിട്ടില്ല.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ പാർട്ടി സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ടെന്നും, അതിന്റെ പണം ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ താൻ സംസ്ഥാനത്തിന് ഗുണകരമായ കാര്യത്തിനാണ് ഔദ്യോഗിക സംവിധാനം ഉപയോഗിച്ചത്. നിക്ഷേപകരെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് പദ്ധതി ഇല്ലാതാക്കാൻ താല്പര്യമില്ലാത്തതിനാൽ ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പിന്റെ പേര് ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

