മയ്യിൽ: ചാലോട്-മയ്യിൽ പ്രധാന റോഡിൽ തകർന്നു കിടന്നിരുന്ന ഭാഗങ്ങളിൽ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തി. എട്ടേയാർ ഇറക്കത്തിൽ മെക്കാഡം ടാറിങ് അടർന്നുമാറിയുണ്ടായ വലിയ വിള്ളലുകളും കുഴികളും യാത്രികർക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങൾക്ക് വലിയ അപകടക്കെണിയായി മാറിയ സാഹചര്യത്തിലാണ് ഈ ജനകീയ ഇടപെടൽ.
കണ്ടക്കൈ റോഡ് കവല മുതൽ എട്ടേയാർ വരെയുള്ള ഭാഗത്തെ കുഴികളിലാണ് താൽക്കാലികമായി ടാറിങ് നടത്തി ഗതാഗതം സുരക്ഷിതമാക്കിയത്. മുൻ കരാറുകാരനായ മുല്ലക്കൊടിയിലെ ആർ.പി. ഷംസുദ്ധീന്റെ സഹകരണത്തോടെയാണ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. മയ്യിൽ ഗ്രാമപഞ്ചായത്തംഗങ്ങളായ ഉന്നലാങ്കണ്ടി നിസാർ, കെ. അജയൻ, കുറ്റ്യാട്ടൂർ പഞ്ചായത്തംഗം യൂശഫ് പാലക്കൽ എന്നിവർ അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകി.
ഈ ഭാഗത്തെ റോഡിലെ വിള്ളലുകളിൽപ്പെട്ട് ഇരുചക്രവാഹന യാത്രികരാണ് കൂടുതലായും അപകടത്തിൽപ്പെട്ടിരുന്നത്. കഴിഞ്ഞദിവസം മയ്യിലേക്ക് വരികയായിരുന്ന മലപ്പട്ടത്തെ യുവതിക്ക് ഇവിടെവെച്ച് വീണ് സാരമായി പരിക്കേറ്റിരുന്നു. കുഴിയിൽ വീഴാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് വലത്തോട്ടേക്ക് വെട്ടിത്തിരിക്കാൻ ശ്രമിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമായിരുന്നത്. നാട്ടുകാരുടെ ഈ കൂട്ടായ്മ ഇപ്പോൾ യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

