ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ മോശം പ്രകടനങ്ങൾക്ക് ശേഷം ഗംഭീര തിരിച്ചുവരവ് നടത്തി മലയാളി താരം സഞ്ജു സാംസൺ. ചെപ്പോക്കിൽ ഡൽഹിക്കെതിരേ നടന്ന മത്സരത്തിൽ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു സെഞ്ചുറി നേടി. 26 പന്തിൽ ഫിഫ്റ്റി തികച്ച താരം 52 പന്തിലാണ് അതിവേഗ സെഞ്ചുറി സ്വന്തമാക്കിയത്.
ആദ്യ ഓവറിൽ തന്നെ ബൗണ്ടറിയോടെയാണ് സഞ്ജു തുടങ്ങിയത്. ഈ ഓവറിൽ താരം എട്ട് റൺസ് കണ്ടെത്തി. പിന്നാലെ മുകേഷ് കുമാർ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന രണ്ട് പന്തുകളും സഞ്ജു ബൗണ്ടറി കടത്തി. തുടർന്നുള്ള രണ്ട് ഓവറുകളിലും ഫോറുകളുമായി കളം നിറഞ്ഞ താരം നാലോവറിൽ ടീമിനെ 40 റൺസിലെത്തിച്ചു. 12 പന്തിൽ നിന്ന് 30 റൺസ് നേടിയ സഞ്ജു പവർപ്ലേയിലെ ശേഷിക്കുന്ന രണ്ടോവറുകളിലും മികച്ച റൺസ് കണ്ടെത്തി. ഒരു സിക്സർ പോലും നേടാതെ കേവലം 26 പന്തിലാണ് സഞ്ജു അമ്പത് കടന്നത്.
ഫിഫ്റ്റിക്ക് ശേഷം ട്രാക്ക് മാറ്റിയ സഞ്ജു ഡൽഹി ബൗളർമാരെ അതിർത്തികടത്തി. 11-ാം ഓവറിൽ ടീം സ്‌കോർ നൂറുകടന്നു. ആയുഷ് മാത്രെയുമായി ചേർന്ന് സഞ്ജു തകർത്തടിക്കാൻ തുടങ്ങിയതോടെ ഡൽഹി പ്രതിരോധത്തിലായി. 12-ാം ഓവറിൽ 16 റൺസും 13-ാം ഓവറിൽ 11 റൺസുമാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ആയുഷ് മാത്രെയെ ഒരുവശത്തുനിർത്തി സ്കോറുയർത്തിയ സഞ്ജു 18-ാം ഓവറിൽ മൂന്നക്കം കടന്നു. 16 ഓവർ അവസാനിക്കുമ്പോൾ ടീം 168-1 എന്ന നിലയിലായിരുന്നു.
ടൂർണമെന്റിൽ ഇതിനു മുൻപ് കളിച്ച മൂന്ന് മത്സരത്തിലും സഞ്ജുവിന് ഫോം കണ്ടെത്താനായിരുന്നില്ല. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 6 റൺസും, പഞ്ചാബിനെതിരായ മത്സരത്തിൽ 7 റൺസും, ബെംഗളൂരുവിനെതിരേ 9 റൺസുമാണ് താരം നേടിയിരുന്നത്. രണ്ടക്കം കടക്കാതിരുന്ന ഈ പ്രകടനങ്ങൾക്ക് ശേഷമുള്ള ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്‌സ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

