കണ്ണാടിപ്പറമ്പ്: ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്രവിളക്കു മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഉത്സവബലി ഭക്തിസാന്ദ്രമായി. താന്ത്രിക ചടങ്ങുകളിൽ പ്രധാനമായ ഉത്സവബലി ദർശിച്ച് നിരവധി ഭക്തർ ദേവചൈതന്യം ഏറ്റുവാങ്ങി. അദൃശ്യരൂപികളായ ദേവീ ദേവൻമാരുടെ സംഗമമായാണ് ഉത്സവബലിയെ സങ്കൽപ്പിക്കുന്നത്. പാണികൊട്ടി ഭഗവാന്റെ ഭൂതഗണങ്ങളെ വരുത്തി ബലി കൊടുത്തു തൃപ്തരാക്കുന്നു എന്നതാണ് ഈ പുണ്യചടങ്ങിന്റെ വിശ്വാസം.
ക്ഷേത്രോത്സവത്തിന്റെ അഞ്ചാം വിളക്ക് ദിനത്തിൽ തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് ഉത്സവബലി നടന്നത്. നെയ് വിളക്ക് സമർപ്പിച്ച് തൊഴാൻ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. തുടർന്ന് നടന്ന ഉത്സവബലി പ്രസാദ ഊട്ടിലും നിരവധി ഭക്തർ പങ്കെടുത്തു. വൈകുന്നേരം 8 മണിക്ക് ചെറുതാഴം ചന്ദ്രൻ മാരാരും ദിലീപ് മാരാരും നയിച്ച ഇരട്ട തായമ്പകയും വിവിധ കലാപരിപാടികളും അരങ്ങേറി.
ഉത്സവത്തിന്റെ ആറാം വിളക്ക് ദിനമായ തിങ്കളാഴ്ച രാവിലേയും വൈകുന്നേരവും ആനപ്പുറത്തെഴുന്നെള്ളത്ത് നടക്കും. രാത്രി 7.30-ന് ഗുരുവായൂർ ഗാന്ധാര അവതരിപ്പിക്കുന്ന ‘മഗധ’ എന്ന നാടകവും, രാത്രി 10-ന് ചന്തം, തിടമ്പുനൃത്തം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

