തളിപ്പറമ്പ്: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനും പ്രമുഖ വ്യവസായിയുമായ അനന്ത് അംബാനി. ഇന്നലെ രാത്രി എട്ടുമണിയോടെ അടുത്ത സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ഭഗവാന് ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പൊന്നിൻകുടം സമർപ്പിച്ച് പ്രാർത്ഥിച്ച അദ്ദേഹം, ക്ഷേത്ര നവീകരണത്തിനായി 3 കോടി രൂപയുടെ ചെക്ക് അധികൃതർക്ക് കൈമാറി. ഇതിന് പുറമെ, ക്ഷേത്ര ഗോപുരത്തിന്റെയും പാർക്കിംഗ് ഗ്രൗണ്ടിന്റെയും നവീകരണം ഉൾപ്പെടെ 12 കോടി രൂപയുടെ വികസന പദ്ധതികൾ ഏറ്റെടുക്കാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചതായി ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
യാത്രാ പരിപാടികളിൽ അവസാന നിമിഷം മാറ്റമുണ്ടായിരുന്നു. ഹെലികോപ്റ്ററിൽ മാങ്ങാട് കെ.എ.പി (KAP) ഗ്രൗണ്ടിലിറങ്ങി ക്ഷേത്രത്തിലെത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ രാത്രി വൈകിയതിനാൽ ഗുരുവായൂരിൽ നിന്നും പുറപ്പെട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (മട്ടന്നൂർ) ഇറങ്ങിയ ശേഷം കാർ മാർഗ്ഗമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ് കുമാർ, എക്സിക്യൂട്ടീവ് ഓഫീസർ കെ.പി. വിനയൻ, തന്ത്രി ഇ.പി. കുബേരൻ നമ്പൂതിരി, ദേവസ്വം ട്രസ്റ്റിമാർ എന്നിവരുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി. പ്രമുഖ ജ്യോത്സ്യൻ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരും അനന്ത് അംബാനിക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

