ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് തങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സ്മരണ പുതുക്കുന്നു. യേശുക്രിസ്തു സഹിച്ച പീഡാനുഭവങ്ങൾ മനസ്സിൽ ധ്യാനിച്ച് വിശ്വാസികൾ ഇന്ന് പ്രാർഥനകളിൽ മുഴുകും. ഇതിന്റെ ഭാഗമായി വിവിധ ക്രിസ്തീയ സഭകളുടെയും ഇടവകകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ദേവാലയങ്ങളിൽ കുരിശിന്റെ വഴി നടന്നു.
യേശുക്രിസ്തു പീലാത്തോസിന്റെ കൊട്ടാരത്തിൽ നിന്നും ഗൊൽഗോത്തയിലേക്ക് കുരിശു ചുമന്നു നടത്തിയ അവസാന യാത്രയെ അനുസ്മരിച്ചുകൊണ്ട് 14 സ്ഥലങ്ങളിൽ നിന്നുകൊണ്ടുള്ള പ്രത്യേക പ്രാർഥനകളാണ് നടന്നത്. ക്രിസ്തു അനുഭവിച്ച കഷ്ടതകളുടെയും വേദനകളുടെയും ഓർമയ്ക്കായി പലയിടങ്ങളിലും കയ്പുനീര് കുടിക്കുന്ന ചടങ്ങും നടന്നു.
വൈകുന്നേരം ദേവാലയങ്ങളിൽ പീഡാസഹനാനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, തിരുസ്വരൂപ വണക്കം തുടങ്ങിയ ദുഃഖവെള്ളി കർമ്മങ്ങൾ നടക്കും.
തുടർന്ന് ശനിയാഴ്ച രാത്രി ഈസ്റ്റർ ജാഗര ശുശ്രൂഷകളും, പുത്തൻ തിരിയും വെള്ളവും ആശീർവദിക്കലും നടക്കും. യേശുക്രിസ്തുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ ദിനമായ ഞായറാഴ്ച രാവിലെ ഉയിർപ്പ് ഞായർ കർമങ്ങളും പ്രത്യേക ദിവ്യബലിയും ദേവാലയങ്ങളിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

