തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിച്ച തളിപ്പറമ്പ് മണ്ഡലത്തിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് അദ്ദേഹത്തിന്റെ ഭാര്യയും സിപിഎം നേതാവുമായ കെ.പി. രമണി യു.ഡി.എഫ് വേദിയിലെത്തി. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന യു.ഡി.എഫ് കൺവെൻഷനിലെത്തിയ രമണിയെ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഖദർ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
ഗോവിന്ദൻ മാസ്റ്റർ ഒറ്റപ്പെടാൻ പാടില്ല. കുടുംബം കൂടെയില്ലെന്ന പ്രചാരണം തന്നെ ഏറെ വേദനിപ്പിച്ചു. അതുകൊണ്ടാണ് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് വേദിയിലെത്തിയത്,’ കെ.പി. രമണി വ്യക്തമാക്കി.
യു.ഡി.എഫ് വേദിയിലെത്തിയ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടി എടുക്കാൻ ഒരുങ്ങുകയാണ് സിപിഎം. നിലവിൽ സിപിഎം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമായ അവർക്ക് 49 വർഷത്തെ പാർട്ടി പ്രവർത്തന പാരമ്പര്യമുണ്ട്. മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പി.കെ. ശ്യാമള ടീച്ചർക്ക് തളിപ്പറമ്പ് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടതും യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നതും. സിപിഎം പാളയത്തിൽ നിന്നുള്ള ഈ പരസ്യ പിന്തുണ മണ്ഡലത്തിൽ അട്ടിമറി വിജയമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണ് നിലവിൽ യു.ഡി.എഫ് നേതൃത്വം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

