കെ.എസ്.യു വഴി കടന്നുവന്ന് കണ്ണൂരിന്റെ മികച്ച മേയറായി; വികസനനേട്ടങ്ങളുടെ കരുത്തിൽ കണ്ണൂരിൽ ജനവിധി തേടാൻ അഡ്വ. ടി.ഒ. മോഹനൻ

Anees kannadiparamba

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കണ്ണൂർ മണ്ഡലത്തിൽ ജനവിധി തേടാൻ ഇറങ്ങുന്നത് കണ്ണൂർ നഗരസഭയുടെ മുൻ മേയറും മുതിർന്ന കോൺഗ്രസ് നേതാവുമായ അഡ്വ. ടി.ഒ. മോഹനൻ. മികച്ച ഭരണാധികാരി, വികസന നായകൻ എന്നീ നിലകളിൽ കണ്ണൂരുകാർക്ക് സുപരിചിതനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.

രാഷ്ട്രീയ പശ്ചാത്തലവും വിദ്യാഭ്യാസവും:

1978-ൽ ഹൈസ്കൂൾ വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റായ അദ്ദേഹം സംസ്ഥാന ജനറൽ സെക്രട്ടറി, കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, സെനറ്റ് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു. മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജ്, കണ്ണൂർ എസ്.എൻ കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, കോഴിക്കോട് ഗവ. ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. 2002 മുതൽ 2013 വരെ കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയായും 2013 മുതൽ കെ.പി.സി.സി അംഗമായും പ്രവർത്തിച്ചുവരുന്നു. കണ്ണൂർ, തലശ്ശേരി കോടതികളിൽ അഭിഭാഷകനും നോട്ടറിയുമാണ്.

ഭരണനേട്ടങ്ങൾ:

2010-ൽ കണ്ണൂർ മുനിസിപ്പാലിറ്റി കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വൈസ് ചെയർമാനായി സേവനമനുഷ്ഠിച്ചു. ഇക്കാലയളവിലാണ് കാൾടെക്സ് ജംഗ്ഷൻ നവീകരിച്ച് ഗാന്ധി സർക്കിൾ എന്ന് നാമകരണം ചെയ്തതും ഗാന്ധി പ്രതിമ സ്ഥാപിച്ചതും. 2014-ൽ കണ്ണൂർ ദസറയ്ക്ക് തുടക്കം കുറിച്ചതും അദ്ദേഹമായിരുന്നു. പിന്നീട് കോർപ്പറേഷന്റെ ആദ്യ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി. തുടർന്ന് കണ്ണൂർ കോർപ്പറേഷൻ മേയറായി ചുമതലയേറ്റ അദ്ദേഹം വികസന രംഗത്ത് കണ്ണൂരിന്റെ മുഖച്ഛായ മാറ്റി.

മേയർ എന്ന നിലയിലുള്ള പ്രധാന നേട്ടങ്ങൾ:

• അവാർഡുകൾ: 2022-ൽ തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ കേരളത്തിലെ മികച്ച മേയർക്കുള്ള പുരസ്കാരവും, 2023-ൽ മികച്ച തദ്ദേശ സ്ഥാപന അധ്യക്ഷനുള്ള ആന്തൂർ വി. ദാസൻ മെമ്മോറിയൽ അവാർഡും നേടി.

• വികസന പദ്ധതികൾ: കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ IUDX പ്ലാറ്റ്‌ഫോമിൽ ഉൾപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ നോൺ-സ്മാർട്ട് സിറ്റിയായി കണ്ണൂർ മാറി. ജി.ഐ.എസ് (GIS) മാപ്പിംഗ് നടത്തിയതും മാസ്റ്റർ പ്ലാൻ നടപ്പാക്കിയതുമായ കേരളത്തിലെ ആദ്യ കോർപ്പറേഷനായി.

• സൗജന്യ കുടിവെള്ളം: കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകൾക്കും സൗജന്യമായി കുടിവെള്ള കണക്ഷൻ നൽകുന്ന 96.24 കോടിയുടെ പദ്ധതിക്ക് തുടക്കം കുറിച്ചു (കേരളത്തിലെ ആദ്യ കോർപ്പറേഷൻ).

• കായിക-സാംസ്കാരിക രംഗം: നിർത്തിവെച്ചിരുന്ന കണ്ണൂർ ദസറ പുനരാരംഭിച്ച് തുടർച്ചയായി 4 വർഷം ഗംഭീരമായി നടത്തി. 90 ലക്ഷം രൂപ ചെലവിൽ ജവഹർ സ്റ്റേഡിയം നവീകരിച്ച് കെ.പി.എൽ അടക്കമുള്ള ടൂർണമെന്റുകൾ കൊണ്ടുവന്നു, മറഡോണയുടെ പ്രതിമ സ്ഥാപിച്ചു.

• കാരുണ്യ പ്രവർത്തനങ്ങൾ: മേയറുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 600 പേർക്ക് 60 ലക്ഷം രൂപയുടെ സഹായം നൽകി.

പരിസ്ഥിതി സംരക്ഷണ രംഗത്തെ എൻ.ജി.ഒ ആയ ‘കിസാൻ’ (KISAN) ചെയർമാൻ, ജവഹർ ലൈബ്രറി വർക്കിംഗ് ചെയർമാൻ, അഭയ നികേതൻ വൃദ്ധസദനം വൈസ് ചെയർമാൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയമായ സേവനങ്ങൾ നൽകുന്നു. മട്ടന്നൂർ എച്ച്.എസ്.എസ് അധ്യാപിക വി.ആർ. പ്രീതയാണ് ഭാര്യ. അമൽ മോഹൻ, അനഘ മോഹൻ എന്നിവർ മക്കളാണ്. സി. ഗോപാലൻ നമ്പ്യാരുടെയും ടി.ഒ. സരോജിനി അമ്മയുടെയും മകനാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!